ലണ്ടന്‍: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ആറ് മാരത്തണുകളും ഓടിത്തീർത്ത് ‘വേൾഡ് മാരത്തൺ മേഴ്സ്’ എന്ന പട്ടം സ്വന്തമാക്കീരിക്കുകയാണ് മേജര്‍ ജോളി ലാസർ എന്ന ലണ്ടൻ മലയാളി.
ന്യൂയോര്‍ക്ക്, ഷിക്കാഗോ, ബോസ്റ്റണ്‍, ബര്‍ലിന്‍, ടോക്കിയോ, ലണ്ടന്‍ എന്നീ ലോകോത്തര മാരത്തണുകള്‍ ആറെണ്ണവും വിജയകരമായി ഓടി എത്തുന്നവർ കരസ്ഥമാക്കുന്ന അത്യപൂര്‍വ ബഹുമതിയാണ് സിക്‌സ് സ്റ്റാര്‍ ഫിനിഷര്‍. പട്ടാമ്പിയോട് ചേർന്നു കിടക്കുന്ന നെടുങ്ങോട്ടൂരാണ് സ്വദേശം.
ഇദ്ദേഹം ഇതിനുമുമ്പ് 5 മാരത്തൺ ഓടി വിജയം കരസ്ഥമാക്കിയിരുന്നു.രണ്ടു വർഷത്തിനിടെ ബോസ്റ്റൺ, ബെർലിൻ, ഷികാഗോ, ലണ്ടൻ മാരത്തണുകൾ, ശേഷം ഈ വർഷത്തെ നടന്ന ആദ്യത്തെ മാരത്തൺ ടോക്യോവിൽ വെച്ചും പങ്കെടുത്ത് വിജയിക്കുകയും ചെയ്തു. ഇപ്പോൾ ന്യൂയോർക്കിലും ഫിനിഷ് ചെയ്തു ‘വേൾഡ് മാരത്തൺ മേജേഴ്സ്’ സിക്സ് സ്റ്റാർ ഫിനിഷർ ആയി ലാസർ മാറിയിരിക്കുകയാണ്.
എവറസ്റ്റ് കീഴടക്കിയും അയേൺ മാൻ പൂർത്തിയാക്കിയും ശ്രദ്ധേയനായിട്ടുണ്ട് മേജര്‍ ജോളി ലാസർ.
ഇതിനോടകം ലോകത്താകെ 11,000 പേര്‍ക്കുമാത്രമാണ് ഫിനിഷർ ബഹുമതി ലഭിച്ചിട്ടുള്ളത്. ഇതിൽ ഇന്ത്യയിൽ നിന്ന് 101 പേര് ഇടംനേടി. കേരളത്തിൽ നിന്നും 4 പേരുമാണ് ബഹുമതി ലഭിച്ചിട്ടുള്ളത്.മലയാളികളുടെ പട്ടികയില്‍ മനോജ് കുര്യാക്കോസ്, രമേശ് പണിക്കര്‍, എഡ്ഗാര്‍ പിന്റോ എന്നിവരാണ് മെജര്‍ ജോളി ലാസറിന് മുൻപ് സിക്‌സ് സ്റ്റാര്‍ ഫിനിഷര്‍മാരായിട്ടുള്ളത് .
ഞായറാഴ്ച നടന്ന മാരത്തണില്‍ മൂന്നു മണിക്കൂര്‍ 28 മിനിറ്റുകൊണ്ട് 42.2 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് ജോളി മത്സരം പൂർത്തിയാക്കിയത്. യു കെ മലയാളികളുടെ മാത്രമല്ല ലോക മലയാളി സമൂഹത്തിന് തന്നെ അഭിമാനം ആണ് ലാസർ.
ഇന്ത്യന്‍ ആര്‍മിയില മേജര്‍ പദവിയില്‍ നിന്നും വിരമിച്ചു ഇദ്ദേഹം ഇപ്പോള്‍ കുടുംബസമേതം യു കെയില്‍ ഈസ്റ്റ് ലണ്ടനിലെ ഡെഗ്‌നാമിലാണ് താമസിക്കുന്നത്. ഭാര്യ : വിനീത. മക്കള്‍:ജോവിന്‍, ജെന്നിഫർ