കോട്ടയം: തോമസ് ചാഴിക്കാടന്റെ കോട്ടയത്തെ തോൽവിയുടെ പിന്നാലെ കേരള കോൺഗ്രസ് എം നയം മാറ്റം കണ്ട് തുടങ്ങി. മുൻവർഷങ്ങളിൽ തിരിഞ്ഞു നോക്കാത്ത പല വിഷയങ്ങളിലും ഇടപെടുവാനാണ് തീരുമാനം. ക്രൈസ്ത വോട്ടുകളിലേക്ക് ബിജെപിയുടെ കടന്നുകയറ്റവും കേരള കോൺഗ്രസ് എമ്മിന് നേരിട്ട വൻ തിരിച്ചടിയുമാണ് പുനർചിന്തയ്ക്ക് കാരണമായത്.
ക്രിസ്ത്യൻ വോട്ടുകൾ നേടി കൊണ്ട് ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപി ജയിച്ച് കേന്ദ്രമന്ത്രിയായതും കോട്ടയത്തുനിന്ന് തന്നെയുള്ള സീറോമലബാർ സഭക്കാരനായ ജോർജ് കുര്യനെ ബിജെപിയുടെ കേന്ദ്ര മന്ത്രി ആക്കിയതും മാണി ഗ്രൂപ്പിന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്. ഫ്രാൻസിസ് ജോർജിന്റെ വിജയത്തോടെ ലോക്സഭാ എംപിയെ ലഭിച്ചത് അംഗീകൃത പാർട്ടിയായി മാറുവാൻ ജോസഫ് ഗ്രൂപ്പിന് കഴിയുകയും ചെയ്തു.
അവർക്ക് സ്വന്തമായി ചിഹ്നവും ഉടൻ ലഭിക്കും.അഞ്ച് എംഎൽഎമാർ ഉള്ളതുകൊണ്ട് തൽക്കാലം മാണി ഗ്രൂപ്പിന് അംഗീകാരവും നഷ്ടപ്പെടില്ല. എങ്കിലും രണ്ടുവർഷത്തിനുള്ളിൽ വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എംഎൽഎമാരുടെ എണ്ണം കുറയുന്ന പക്ഷം ചിഹ്നവും അംഗീകാരവും നഷ്ടപ്പെടുമെന്ന ദുരവസ്ഥയാണുള്ളത്. അതുകൊണ്ടുതന്നെ ഏതുവിധേനയും പിടിച്ചുനിൽക്കാനുള്ള ശ്രമമാണ് ജോസ് കെ മാണിയും കൂട്ടരും നടത്തുന്നത്.
അതിനിടയിലാണ് ജൂലൈ 3ന് തോമാസ്ലീഹയുടെ തിരുനാൾ ദിനം പൊതുഅവധി വേണമെന്ന ആവശ്യവുമായി ക്രൈസ്തവ സഭാ നേതൃത്വം രംഗത്തുവന്നത്. ദൂക്റാന ദിനമായ ജൂലൈ 3 പൊതു അവധിയാക്കണണെമെന്ന് ഇന്നലെ കോട്ടയത്ത് നടന്ന വിവിധ സഭാ ബിഷപ്പുമാർ അണിനിരന്ന എകൃമെനിക്കൽ ക്രൈസ്തവ സമ്മേളനം ഒറ്റക്കെട്ടായി ആവശൃപ്പെട്ടതതും ശ്രദ്ധേയമായി.
സഭയുടെ നിലപാട് മുൻകൂട്ടി കണ്ട കടുത്തുരുത്തി എംഎൽഎയും മാണി ഗ്രൂപ്പിൻ്റെ മുഖ്യ എതിരാളിയുമായ മോൻസ് ജോസഫ് വിഷയം ഏറ്റെടുത്തു. മോൻസ് ജോസഫിന്റെ പ്രസ്താവന കൂടി വന്നതോടുകൂടി മാണി ഗ്രൂപ്പിൻ്റെ കിളിപോയ അവസ്ഥയായി. വിദ്യാർത്ഥി സംഘടന നേതാവ് നേരിട്ട് മന്ത്രിയെ കണ്ടു നിവേദനം നൽകുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തി. മുൻവർഷങ്ങളിലും സഭ കൾ ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും മാണി ഗ്രൂപ്പ് തിരിഞ്ഞു നോക്കിയിരുന്നില്ല.
നേരത്തെയും ജൂലൈ 3 ലെ പരീക്ഷ മാറ്റിവെക്കണമെന്ന് സഭ ആവശ്യപ്പെട്ടപ്പോൾ പോലും കോട്ടയത്ത് യൂണിവേഴ്സിറ്റിയിൽ സ്വന്തം വൈസ് ചാൻസലറും സിൻഡിക്കേറ്റ് അംഗങ്ങളും എംപിയും എംഎൽഎമാരും ഉണ്ടായിരുന്നപ്പോൾ തിരിഞ്ഞു നോക്കാതിരുന്ന മാണി ഗ്രൂപ്പ്, ചാഴിക്കാടന്റെ തോൽവിയോടെ പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യവുമായി രംഗത്ത് വരികയായിരുന്നു.
ഇപ്പോൾ ഗവർണർ നിശ്ചയിച്ച വൈസ് ചാൻസിലർ ആയിരുന്നിട്ട് പോലും ജൂലൈ മൂന്നിന് പകരം ഒന്നാം തീയതി മുതൽ മൂന്നാം തീയതി വരെയുള്ള പരീക്ഷകൾ മാറ്റിവെക്കുകയാണ് ഉണ്ടായത്. അതിനിടയിൽ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായിരുന്ന എംഎൽഎയുടെ നാട്ടിൽ യുഡിഎഫിലേക്ക് വോട്ടുകൾ യൂഡിഎഫിലേക്ക് ഒഴുകിയതിനെപ്പറ്റിയും മാണി ഗ്രൂപ്പ് ആശങ്കയിലാണ്.
അതിരൂപത ആസ്ഥാനത്തുനിന്നും എംഎൽഎയോട് ആവശ്യപ്പെടുന്ന യാതൊരുവിധ കാര്യങ്ങളും തിരിഞ്ഞുനോക്കുന്നില്ല എന്ന പരാതി ശക്തമായിട്ടുണ്ട്. മുൻവർഷങ്ങളിൽ എംഎൽഎ തന്നെ സിൻഡിക്കേറ്റിൽ ഉണ്ടായിരുന്നിട്ടും ജൂലൈ മൂന്നിലെ പരീക്ഷ മാറ്റി വയ്ക്കാതിരുന്നത് അവർ ചൂണ്ടിക്കാണിച്ചിരുന്നു.
എംഎൽഎയുടെ ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഭൂരിപക്ഷം കൊണ്ട് മാത്രമാണ് യുഡിഎഫ് സ്ഥാനാർഥി മാവേലിക്കര പാർലമെൻ്റ് മണ്ഡലത്തിൽ വിജയിച്ചു കയറിയത്. ഇത് സിപിഐയുടെ കോട്ടയം ജില്ലാ കമ്മിറ്റിയിൽ ചർച്ചയായതാണ്. എംഎൽഎയ്ക്കെതിരെ ശക്തമായ നിലപാടിലേക്ക് സിപിഐ നീങ്ങിയിരിക്കുകയാണ്.
അതുകൊണ്ടുതന്നെ അടുത്ത തവണ സിപിഐയുടെ ഭാഗത്തുനിന്നും കാലുവാരൽ ഉണ്ടാകുമെന്നും മാണി ഗ്രൂപ്പ് സംശയിക്കുന്നു. അതുകൊണ്ടാണ് സഭയുടെ കാര്യങ്ങൾ ചെയ്തുകൊടുക്കാൻ തയ്യാറാണെന്ന് ബോധ്യപ്പെടുത്തുന്ന രീതിയിൽ മൂന്നാം തീയതിയിലെ പരീക്ഷയ്ക്ക് പകരം ഒന്നാം തീയതി മുതലുള്ള പരീക്ഷകൾ മാറ്റിവെക്കാൻ അദ്ദേഹം കടുത്ത സമ്മർദ്ദം ചെലുത്തിയത്. ഇതുവഴി മോൻസ് ജോസഫിന്റെ ഇടപെടലിനും തടയിടാൻ കഴിയുമെന്ന് മാണി ഗ്രൂപ്പ് കരുതുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം സെക്രട്ടറി യേറ്റിനു മുൻപിൽ കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത നടത്തിയ ധർണ്ണയിൽ മൈനോരിറ്റി & മൈക്രോ മൈനോരിറ്റി പദവി നൽകുക,ജിയോ പാർസി സ്കീം പോലെ സിറോ- മലബാർ സമുദായത്തിനു പദ്ധതികൾ നൽകുക,. EWS ലെ അപാകത പരിഹരിക്കുക,J. B. കോശി കമ്മിഷൻ റിപ്പോർട്ട് സർക്കാർ പൂർണമായി പുറത്തു വിടുക,ജൂലൈ 3 സെന്റ് തോമസ് ദിനം അവധി ദിനമാക്കുക എന്നീ ആവശൃങ്ങളാണ് ഉന്നയിച്ചത്.
അതേസമയം കർദ്ദിനാളും കാഞ്ഞിരപ്പള്ളി ബിഷപ്പും പറഞ്ഞിട്ടും മൈൻഡ് ചെയ്യാത്ത മാണി ഗ്രൂപ്പിന്റെ മലനാട്ടിലെ എംഎൽഎ കണിച്ചുകുളങ്ങരയിൽ നിന്നുള്ള ആജ്ഞാനുസരണം പദവി കൊടുത്തിട്ടും ചാഴികാടന് പാരയായത് പാർട്ടിക്കാരുടെ ഇടയിൽ പാട്ടായിട്ടുണ്ട്.
എന്നാൽ അതിനിടയിൽ നിയമസഭയ്ക്ക് അവധി പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ മോൻസ് ജോസഫിന്റെ ആവശ്യത്തോട് അനുഭാവപൂർവ്വം പ്രതികരിച്ചതും മാണി ഗ്രൂപ്പിന് തിരിച്ചടിയായി. കാൽചൂട്ടിലെ ക്രിസ്ത്യൻ വോട്ടുകൾ ചോർന്നു പോകുമോ എന്ന കടുത്ത ആശങ്കയാണ് മാണിഗ്രൂപ്പ് നേതൃത്വത്തെ അലട്ടുന്നത്. ചാഴികാടന്റെ തോൽവിക്ക് വഴിയൊരുക്കാൻ മനപൂർവമായി ചില ജാതി മത കൂട്ടുകെട്ടുകൾക്ക് ഇടത്പക്ഷം വഴങ്ങികൊടുത്തതിൽ ക്നനായ കത്തോലിക്കാ സഭ നേതൃത്തിനും മാണിഗ്രൂപ്പിനോട് കടുത്ത അതൃപ്തിയുണ്ട്.
അതേ തുടർന്നാണ് ചാഴികാടന്റെ മുഖൃമന്ത്രിക്കെതിരെയുള്ള വിമർശനം പാർട്ടി സംസ്ഥാന കമ്മറ്റി യോഗത്തിൽ നിന്ന് പുറത്തായതെന്നും റിപ്പോർട്ടുകളുണ്ട്.