വൈത്തിരി: ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദ്ദനത്തിനും ഇരയായി ഹോസ്റ്റലിൽ വിദ്യാർത്ഥി മരിച്ചതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം കടുത്തതോടെ പൂക്കോട് വെറ്ററിനറി കോളജ് അടച്ചു.
ഈ മാസം 5 മുതൽ 10 വരെ റഗുലർ ക്ലാസ് ഉണ്ടാകില്ലെന്നാണ് അക്കാദമിക് ഡയറക്ടർ ഇറക്കിയ ഉത്തരവ്. പരീക്ഷകളും മാറ്റിവച്ചു. ഓൺലൈൻ ക്ലാസിനു തടസ്സമില്ല. വിവിധ അന്വേഷണങ്ങളുടെകൂടി പശ്ചാത്തലത്തിലാണ് തീരുമാനം.
സിദ്ധാർഥനെ മരിച്ചനിലയിൽ കണ്ടെത്തിയ ഹോസ്റ്റലിലെ മുഴുവൻ വിദ്യാർത്ഥികളെയും സസ്‌പെൻഡ് ചെയ്തു. സിദ്ധാർഥന് മർദനമേൽക്കുമ്പോൾ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥികളെയാണ് ഒരാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തത്.
മർദന വിവരം അധികൃതരെ അറിയിക്കാതിരുന്നതിനാണ് തിങ്കളാഴ്ച മുതൽ സസ്‌പെൻഷൻ. സംഭവസമയം ഹോസ്റ്റലിലുണ്ടായിരുന്ന ഒന്നാം വർഷ വിദ്യാർത്ഥികളെയും സസ്‌പെൻഡ് ചെയ്തു.സിദ്ധാർഥനെതിരായ അതിക്രമത്തിൽ ഇതേ ഹോസ്റ്റലിലെ 31 വിദ്യാർത്ഥികൾ ഉൾപ്പെട്ടതായി ആന്റി റാഗിങ് സ്‌ക്വാഡ് അന്വേഷണ റിപ്പോർട്ടുണ്ടായിരുന്നു. സിദ്ധാർഥനെ മർദിച്ച 19 പേരെ നേരത്തേതന്നെ കോളജിൽനിന്നും ഹോസ്റ്റലിൽനിന്നും പുറത്താക്കി. ഇവർക്കു 3 വർഷത്തേക്ക് മറ്റൊരു കോഴ്‌സിനും ചേരാനാകില്ല.
ക്യാംപസിലേക്കു തിരിച്ചെത്താൻ സിദ്ധാർഥനോട് ആവശ്യപ്പെടുകയും പ്രധാന പ്രതികളുടെ നിർദേശമനുസരിച്ചു മർദിക്കുകയും ചെയ്തതുൾപ്പെടെയുള്ള കുറ്റങ്ങൾ ചെയ്ത 10 വിദ്യാർത്ഥികളെയും പുറത്താക്കി. ഇവർക്ക് ഒരു വർഷത്തേക്കു പരീക്ഷയെഴുതാനാകില്ല. ആകെ 130 വിദ്യാർത്ഥികളാണ് ഹോസ്റ്റലിലുണ്ടായിരുന്നത്.
തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥന്റെ നെടുമങ്ങാട്ടെ വീട്ടിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സന്ദർശിച്ചു. സിദ്ധാർഥന്റെ മാതാപിതാക്കളോട് അദ്ദേഹം സംസാരിച്ചു. കേസ് പൊലീസും സർക്കാരും അട്ടിമറിക്കുകയാണ്. കേന്ദ്ര ഏജൻസികൾക്ക് കേസ് അന്വേഷണം കൈമാറണമെന്നും അദ്ദേഹം പറഞ്ഞു.