കോട്ടയം: പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടെ അടുത്തയിടെ ബിജെപിയില്‍ ചേര്‍ന്ന പിസി ജോര്‍ജ് ഇടഞ്ഞു നില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്‍റണിക്കെതിരെ അദ്ദേഹം തൊടുത്തുവിടുന്ന പ്രസ്താവനകള്‍ തെരഞ്ഞെടുപ്പിനെ ഒരു പരിധിവരെ ബാധിക്കുമെന്നും ബിജെപി ആശങ്കപ്പെടുന്നു.
തനിക്ക് സ്ഥാനാർഥിത്വം നിഷേധിക്കപ്പെടാൻ കാരണം വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയുമാണെന്ന പിസി ജോർജിന്റെ പരാമർശവും പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു.
എല്ലാ പാർടിയുടെയും സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത് വെള്ളാപ്പള്ളിയാണ്. പത്തനംതിട്ട മണ്ഡലത്തിൽനിന്ന് തന്നെ ഒഴിവാക്കുന്നതിനായി പ്രവർത്തിച്ച തുഷാർ വെള്ളാപ്പള്ളിക്കും വെള്ളാപ്പള്ളി നടേശനും പ്രതിഫലം ദൈവം കൊടുക്കുമെന്നും പി സി ജോർജ് പറഞ്ഞു.
അച്ഛൻ വെള്ളാപ്പള്ളി സി പി ഐഎമ്മും മകൻ ബി ജെ പി യുമാണ്. ഇരുവരുടേയും കച്ചവടതന്ത്രമാണത് എന്നും പി സി ജോർജ് പറഞ്ഞിരുന്നു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അനില്‍ ആന്റണിക്കെതിരെ പിസി ജോർജ് രംഗത്ത് വന്നതില്‍ ബി ജെ പി കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ടായിരുന്നു. ‘അനില്‍ ആന്റണിയെ പത്തനംതിട്ടക്കാർക്ക് അറിയില്ല. ഇനി പരിചയപ്പെടുത്തേണ്ടി വരും.
താന്‍ സ്ഥാനാര്‍ഥിയായാല്‍ കേരളത്തിലുടനീളം ബിജെപിക്ക് ലഭിക്കാവുന്ന വോട്ടുകളെയാണ് തീരുമാനം ബാധിച്ചിരിക്കുന്നത്’ എന്നതായിരുന്നു പിസി ജോർജിന്റെ പ്രതികരണം. കത്തോലിക്ക സഭയിൽ തനിക്കുള്ള സ്വീകാര്യത അനിൽ ആന്‍റണിക്ക് ഇല്ല. തുടര്‍ന്ന്‍ പിസിയും നേതാക്കളും തമ്മില്‍ പരസ്പര വാഗ്വാദങ്ങളാണ് അരങ്ങേറിയത്.
പിസി ജോർജ് മിതത്വം പാലിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ കുറ്റപെടുത്തലിൽ എല്ലാവരും മിതത്വം പാലിക്കുന്നത് നല്ലതാണെന്നായിരുന്നു ജോർജിന്‍റെ പ്രതികരണം. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കെതിരെയും, വെള്ളാപ്പള്ളി നടേശനെതിരെയും പിസി ജോർജ് ഒളി അമ്പുകൾ എറിഞ്ഞു.
താൻ ചെറിയ മനുഷ്യനാണെന്നും തുഷാറിൻ്റെ തൂക്കം തനിക്കില്ലെന്നും ബിഡിജെഎസ് എൻഡിഎയുടെ ഘടകകക്ഷിയാണെന്നും ബിജെപി അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. തന്നെ വിളിക്കാതെ തുഷാറിൻ്റെ പ്രചരണത്തിന് പോവാൻ സൗകര്യമില്ലന്ന് പിസി പറഞ്ഞു.
ഇത്തരം പ്രസ്താവനകള്‍ കേരളത്തിലെ ബിജെപി സ്ഥാനര്‍ത്ഥികളെ അപ്പാടെ ബാധിക്കുമെന്ന ആശങ്കയാണ് കേന്ദ്രനേതൃത്വത്തിന് ഉള്‍പ്പെടെ ഉള്ളത്. അതുകൊണ്ട് തന്നെ ജോര്‍ജിനെ പാര്‍ട്ടിയില്‍ എടുത്തത് അബദ്ധമാകുമോ എന്ന സംശയവും ബിജെപിക്കുണ്ട്.
ഇതിനിടയില്‍ പിസി ജോര്‍ജ് ബിജെപിയ്ക്ക് ഭാരമാകുമോ എന്ന് കാലം തെളിയിക്കുമെന്ന പ്രകരണവുമായി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. പിസി ജോര്‍ജിന്റെ വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കരുതെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. അപ്രസക്തനെ പ്രസക്തനാക്കാനാണോ നിങ്ങള്‍ നോക്കുന്നത്.
ഓരോരുത്തര്‍ക്കും അര്‍ഹതപ്പെട്ടതുണ്ട്. അര്‍ഹതപ്പെടാത്തത് ഉണ്ട്. ചുമ്മായിരുന്ന് തവള വീര്‍ക്കുന്നതുപോലെ ആരും വീര്‍ത്തിട്ട് കാര്യമില്ല. വീര്‍ത്താല്‍ വയറു പൊട്ടുന്നതല്ലാതെ ഒരു റിസള്‍ട്ടും ഉണ്ടാകില്ല. അയാളെ വിട്ടേക്ക്. അയാളുടെ വാര്‍ത്ത കൊണ്ടു നടക്കുന്നതു തന്നെ തെറ്റാണ്’.
‘പിസി ജോര്‍ജിനെ ആളാക്കിയ കെ എം മാണിയെ തന്നെ എന്തുമാത്രം ചീത്ത പറഞ്ഞിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ ശൈലിയാണ്. എല്ലാവരോടും ചീത്ത പറഞ്ഞിട്ടും ആരും തിരിച്ചു പറഞ്ഞിട്ടില്ല. ഞങ്ങളോട് ചീത്ത പറഞ്ഞപ്പോള്‍ അല്‍പ്പം ചീത്ത ഞങ്ങളും തിരിച്ചുപറഞ്ഞിട്ടുണ്ട്’.
പത്തനംതിട്ടയില്‍ പിസി ജോര്‍ജിന് എന്ത് സ്വാധീനമാണുള്ളത്. അത് നിന്നാല്‍ കാണാമായിരുന്നു. വാസ്തവത്തില്‍ എന്റെ വ്യക്തിപരമായ അഭിപ്രായം പിസി ജോര്‍ജിന് സീറ്റ് കൊടുക്കണമായിരുന്നു എന്നാണ്.
ഇത്രയും സ്വാധീനമുള്ളയാള്‍, അവിടെ നിന്നാല്‍ ജയിക്കുമെന്നൊക്കെ പറഞ്ഞില്ലേ, ഉണ്ടയില്ലാത്ത വെടി അടിക്കുന്നയാളെ ഒന്നു നിര്‍ത്തി അദ്ദേഹത്തിന്റെ ശക്തി ഒന്നു പരീക്ഷിക്കണമായിരുന്നു.
എല്ലാപക്ഷവും തീര്‍ന്നിട്ടാണല്ലോ ഇപ്പോള്‍ ബിജെപിയില്‍ ചെന്ന് ലയിച്ചത്. ആര്‍ക്കും വേണ്ട. ഒടുവിലാണ് ജനപക്ഷം ബിജെപിയില്‍ ലയിച്ചതെന്ന് ‘വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു.
ഇടതും വലതും കൈയ്യാഴിഞ്ഞ ജോർജും മകനും ഗതികെട്ടാണ് ബിജെപിയിൽ അഭയം തേടിയത്. പത്തനതിട്ട സീറ്റായിരുന്നു ജോർജ് ലക്ഷൃം വച്ചത്. ഹരിപ്പാട് നടുവട്ടംകാരനായ ജോർജിന്റെ ആസ്ഥാന മന്ത്രവാദി കവടി നിരത്തി പത്തനംതിട്ട സീറ്റ് ലഭിക്കുമെന്നും ജയിച്ച് മന്ത്രിയാകുമെന്നും പ്രവചിച്ചത് വിശ്വസിച്ചാണ് ജോർജ് മുന്നിട്ടിറങ്ങിയത്. സീറ്റ് കിട്ടാത്തതോടെ ഹാലിളകിയ ജോർജ് സ്ഥാനാർത്ഥി അനിൽ ആന്റണിക്കെതിരെ രംഗത്ത് വന്നത്
ബിജെപിയെയും ചെടിപ്പിച്ചിരിക്കുന്നു. ജോർജിനെ പാർട്ടി പുറത്താക്കണമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. ജോർജിനോട് താല്പരൃമില്ലാത്ത സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെയും കേന്ദ്രമന്ത്രി വി മുരളീധരന്റെയും തീരുമാനം നിർണായകമാണ്.മുഖൃമുഖൃമന്ത്രി പിണറായി വിജയനെ ചേർത്ത് ബിജെപിയുടെ സീറ്റ് തീരുമാനിക്കുന്നത് സിപിഎമ്മും വെള്ളാപ്പള്ളിയും മകൻ തുഷാറും ചേർന്നാണെന്ന പിസിയുടെ പ്രസ്താവനെക്കെതിരെ ബിജെപിയിൽ അമർഷം ശക്തമാണ്.
അതേസമയം 2019 ല്‍ 297396 വോട്ട് നേടി പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ വലിയ മുന്നേറ്റം നടത്തിയിരുന്നു. അത്രയും വോട്ടെങ്കിലും നേടാന്‍ സാധിച്ചില്ലെങ്കില്‍ അനില്‍ ആന്റണിക്ക് തിരിച്ചടിയായി മാറുമെന്നാണ് വിലയിരുത്തല്‍.