തുർക്കു: ഫിൻലൻഡിൽ നടക്കുന്ന പാവോ നൂർമി ഗെയിംസിൽ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര സ്വർണം നേടി. 85.97 മീറ്റർ എറിഞ്ഞാണ് 26 കാരനായ അത്‌ലറ്റ് ഒന്നാം സ്ഥാനം നേടിയത്. ആദ്യ ശ്രമത്തിൽ 83.62 മീറ്റർ എറിഞ്ഞ നീരജ് മൂന്നാം ശ്രമത്തിൽ ഭേദപ്പെട്ട ദൂരം നേടി. 2022ൽ 89.30 മീറ്റർ എറിഞ്ഞ് വെള്ളി നേടിയ നീരജ് കഴിഞ്ഞ വർഷം പരിക്കുമൂലം മത്സരിച്ചിരുന്നില്ല.
ആതിഥേയരായ ടോണി കെരാനെനും (84.19 മീ), ഒലിവർ ഹെലാൻഡറും (83.96 മീ) രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. രണ്ട് തവണ ലോക ചാമ്പ്യനായ ആൻഡേഴ്സൺ പീറ്റർ, നീരജിന് കടുത്ത പരീക്ഷണം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു, 82.58 മീറ്റർ എറിഞ്ഞ് നാലാം സ്ഥാനത്തെത്തി.ഈ വർഷം നീരജിൻ്റെ മൂന്നാമത്തെ ടൂർണമെൻ്റായിരുന്നു ഇത്. ദോഹ ഡയമണ്ട് ലീഗിൽ 88.36 മീറ്റർ എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തിയ നീരജ് കഴിഞ്ഞ മാസം ഭുവനേശ്വറിൽ നടന്ന ഫെഡറേഷൻ കപ്പിൽ 82.27 മീറ്റർ എറിഞ്ഞ് സ്വർണം നേടിയിരുന്നു.