ലണ്ടൻ; വിദേശ വിദ്യാർത്ഥികൾക്കുള്ള വിസ നിയന്ത്രണങ്ങൾ കർശനമാക്കിയത് ബ്രിട്ടീഷ് സർവകലാശാലകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഹഡേഴ്‌സ്‌ഫീൽഡ് സർവകലാശാല 200 ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. പല കോഴ്‌സുകളും നിർത്തലാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖല സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും സർവകലാശാലയുടെ സുരക്ഷിതവും സുസ്ഥിരവുമായ ഭാവി ഉറപ്പാക്കാനാണ് ഈ നീക്കമെന്നും സർവകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു.
ഇത് “ഗുരുതരമായ പ്രത്യാഘാതങ്ങൾ” ഉണ്ടാക്കുമെന്ന് യൂണിവേഴ്സിറ്റി യൂണിയനിൽ (യുസിയു) ഗാരി അലൻ മുന്നറിയിപ്പ് നൽകി. ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം, ആരോഗ്യം, സാമൂഹിക സുരക്ഷ എന്നിവ ഉൾപ്പെടെ 12 വിഷയങ്ങൾ നിർത്തലക്കേണ്ടതായി വരും. 2023/24 സാമ്പത്തിക വർഷത്തിൽ നിലവിൽ ഫണ്ടിംഗ് കമ്മി നേരിടുകയാണെന്ന് സർവകലാശാല പറയുന്നു.
യുകെ സര്‍ക്കാരിന്റെ പുതിയ വിസ നിയന്ത്രണങ്ങള്‍ കാരണം വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുത്തനെ കുറഞ്ഞതോടെ ഇത് കൂടുതല്‍ ഗുരുതരമാവുക ആണെന്നും യൂണിവേഴ്സിറ്റി പറയുന്നു. ഇതിനോടൊപ്പം പണപ്പെരുപ്പം മൂലമുള്ള അധിക ചെലവുകൾ 50 ശതമാനത്തില്‍ അധികം വരും. 2012 മുതല്‍ യു കെ അണ്ടര്‍ഗ്രാഡ്വേറ്റ് കോഴ്സുകളുടെ ട്യൂഷന്‍ ഫീസില്‍ വരുത്തിയ വര്‍ദ്ധന 2.8 ശതമാനം ആണെന്ന് യൂണിവേഴ്സിറ്റി വക്താവ് ചൂണ്ടിക്കാണിച്ചു. 9000 പൗണ്ട് ഉണ്ടായിരുന്നത്, ഇപ്പൊൾ 9250 പൗണ്ട് ആക്കി സർക്കാർ ഉയര്‍ത്തി എന്നും യൂണിവേഴ്സിറ്റി വക്താവ് ചൂണ്ടികാട്ടി.