ന്യൂഡല്‍ഹി: എസ്‌എൻസി ലാവലിൻ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല. സിബിഐയുടെ സീനിയര്‍ അഭിഭാഷകൻ ഹാജരാകാത്തതാണ് കേസ് മാറ്റിവയ്ക്കാൻ കാരണം.
അല്‍പ്പസമയത്തിന് ശേഷം പരിഗണിക്കണമെന്ന് ജൂനിയര്‍ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതി ഹര്‍ജി മാറ്റുകയായിരുന്നു. ആറ് വര്‍ഷമായി നാല് ബെഞ്ചുകളില്‍ മാറിമാറിയെത്തിയ എസ് എൻ സി ലാവ്‌ലിൻ കേസ് ഇതുവരെ 36തവണയാണ് മാറ്റിവച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചില്‍ ഇന്ന് ഹര്‍ജി പരിഗണിച്ചത്.
ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്ബനിയായ എസ്.എൻ.സി. ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവ്‌ലിൻ കേസിന് അടിസ്ഥാനം. ലാവ്‌ലിൻ കമ്ബനിക്ക് ഈ കരാര്‍ നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് കേസിലെ പ്രധാന ആരോപണം.
മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു. കേരളാ ഹൈക്കോടതിയുടെ 2017 ലെ ഈ വിധിക്കെതിരെയാണ് സുപ്രീം കോടതിയില്‍ സിബിഐ അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചത്