ന്യൂഡൽഹി: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് തിരിച്ചെത്തിയതിൽ ആശങ്ക വേണ്ടെന്ന് ഐ.എസ്.ആർ.ഒ മേധാവി എസ്. സോമനാഥൻ പ്രതികരിച്ചു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയം ദീർഘനേരം താമസിക്കാൻ സുരക്ഷിതമായ സ്ഥലമാണെന്ന് സോമനാഥ് പറഞ്ഞു.
ബഹിരാകാശ നിലയത്തിൽ വെച്ച് സുനിത വില്യംസ് കുടുങ്ങിപോയെന്നുള്ള വാർത്ത തെറ്റാണ്. ബഹിരാകാശത്തുള്ള എല്ലാവരും ഒരു ദിവസം മടങ്ങിവരും. ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകം ബഹിരാകാശത്തെത്തി സുരക്ഷിതമായി തിരിച്ചെത്തുമോ എന്നതാണ് പ്രധാനം. ഗ്രൗണ്ട് ലോഞ്ച് പ്രൊവൈഡർമാർക്ക് സുനിത വില്യംസിനെ സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുനിത വില്യംസും ബാരി വിൽമോറും ജൂൺ 14 ന് ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങാൻ നിശ്ചയിച്ചിരുന്നത്. എന്നിരുന്നാലും, അവർ സഞ്ചരിച്ചിരുന്ന സ്റ്റാർലൈനർ പേടകത്തിൽ ഹീലിയം ചോർന്നതിനെത്തുടർന്ന് ഇരുവരുടെയും മടക്കയാത്ര വൈകി. പ്രശ്നം പരിഹരിക്കാൻ പലതവണ ശ്രമിച്ചെങ്കിലും ഇതുവരെ വിജയം കണ്ടില്ല.അതേസമയം, സ്റ്റാർലൈനർ ദൗത്യം 45-ൽ നിന്ന് 90 ദിവസത്തേക്ക് നീട്ടുന്ന കാര്യം പരിഗണിക്കുന്നതായി നാസ അറിയിച്ചു. നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമിൻ്റെ മാനേജർ സ്റ്റീവ് സ്റ്റിച്ച് ഒരു പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.