ലണ്ടന്‍: യുകെയിലെ ടാറ്റാ സ്റ്റീല്‍ പ്ലാന്റിൽ നേരിടുന്ന പ്രശ്‌നങ്ങള്‍ വഷളാകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഏകപക്ഷീയമായ പണിമുടക്കിന് ജൂലൈ 8 മുതല്‍ ആഹ്വാനം ചെയ്യുമെന്ന് യൂണൈറ്റഡ് യൂണിയന്‍ പ്രഖ്യാപിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ടാറ്റാ സ്റ്റീല്‍ പ്രഖ്യാപിച്ചു .
ഇത് വരും ദിവസങ്ങളില്‍ കമ്പനിയും യൂണിയനുമായുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിക്കും എന്നാണ് വിലയിരുത്തുന്നത്. മുംബൈ ആസ്ഥാനമായുള്ള സ്റ്റീല്‍ കമ്പനി ജൂണ്‍ അവസാനത്തോടെ ഒരു സ്‌ഫോടന ചൂളയും സെപ്തംബര്‍ മാസത്തോടെ രണ്ടാമത്തേതും അടച്ചുപൂട്ടാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പണിമുടക്ക് നടക്കുന്ന സാഹചര്യത്തില്‍ കമ്പനികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നും തങ്ങളുടെ മുന്നിലില്ലെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇപ്പോഴിതാ പിരിച്ചുവിടാനുള്ള ടാറ്റാ സ്റ്റീല്‍ കമ്പനിയുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് തൊഴിലാളി യൂണിയന്‍ ഉയര്‍ത്തുന്നത്. 1500 തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് .
അതേസമയം 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് യുകെയിലെ ടാറ്റാ സ്റ്റീല്‍ തൊഴിലാളികള്‍ പണിമുടക്കുന്നത്.
വളരെ നാളുകളായി ടാറ്റാ സ്റ്റീലിന്റെ പോര്‍ട്ട് ടാല്‍ബോട്ടിലെ ഉരുക്ക് നിര്‍മ്മാണശാലയില്‍ പ്രതിസന്ധി കനക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ് . ആധുനിക വത്കരണത്തിന്റെ ഭാഗമായാണ് തൊഴിലാളികള്‍ക്ക് ഇവിടെ ജോലി നഷ്ടമാകുന്നത്. സമരത്തില്‍ തൊഴിലാളികള്‍ പങ്കെടുത്ത് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സം നേരിട്ടാല്‍ നിലവില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന വിരമിക്കല്‍ പാക്കേജില്‍ നിന്ന് ടാറ്റാ സ്റ്റീല്‍ പുറകോട്ട് പോകുമെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് രാജേഷ് നായര്‍ പറഞ്ഞത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.