തൃശ്ശൂർ: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.A woman who was being treated for food poisoning died after eating gourd
പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബയാണ് (56) ഇന്ന് പുലര്‍ച്ചെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിന്‍ റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് കഴിഞ്ഞ ശനിയാഴ്ച ഭക്ഷ്യവിഷബാധയേറ്റത്.
ഇതേ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച നൂറിലേറെ പേർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ഇവർ ശനിയാഴ്ച രാത്രിയാണ് ഹോട്ടലില്‍ നിന്നും പാര്‍സല്‍ വാങ്ങിയ ഭക്ഷണം വീട്ടില്‍ വച്ച് കഴിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
ഞായറാഴ്ച രാവിലെ വീട്ടിലുള്ള മറ്റ് മൂന്നുപേര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. അപ്പോഴും ഉസൈബക്ക് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച രാവിലെയാണ് ശാരീരിക അസ്വസ്ഥതകള്‍ തോന്നിയ ഉസൈബയെ പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയിലേക്കും വൈകീട്ട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്.
അതേസമയം ഉസൈബയുടെ ജീവനെടുത്തത് മുട്ട ചേർത്ത മയൊണൈസ് ആണെന്നാണു സൂചന. മാത്രമല്ല ഭക്ഷ്യവിഷബാധ ഉണ്ടായ ‘സെയിൻ’ ഹോട്ടലിന് നിലവില്‍ ലൈസൻസില്ല. മഴക്കാലത്ത് കൂടുതല്‍ ഭക്ഷ്യവിഷബാധയ്ക്ക് വഴിയൊരുക്കുന്ന പശ്ചാത്തലത്തില്‍ വ്യാപകമായി പരിശോധന തുടരാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നീക്കം.
അതേസമയം ഹോട്ടലില്‍ നിന്ന് നേരിട്ട് കഴിച്ചവർക്കും പാഴ്‌സല്‍ കൊണ്ടുപോയി കഴിച്ചവർക്കുമെല്ലാം വിഷബാധയേറ്റിരുന്നു.
ആരോഗ്യ വകുപ്പും പഞ്ചായത്ത്, ഫുഡ് ആൻഡ് സേഫ്‌റ്റി അധികൃതരും പൊലീസും ചേർന്ന് ഹോട്ടലില്‍ പരിശോധന നടത്തിയതിനെ തുടർന്നാണ് മയോണൈസ് വില്ലനായതായി സൂചന ലഭിച്ചത്. രണ്ടാഴ്ചയ്ക്കകം പരിശോധനാ ഫലം വരും. അപ്പോഴേ ഇത് സ്ഥിരീകരിക്കാനാവൂ. .