കൊച്ചി : സീറോ മലബാർ സഭയിൽ നിർണ്ണായക നീക്കങ്ങൾ. കുർബാന വിവാദത്തിൽ വിമതർക്കെതിരെ മാർപാപ്പയുടെ നടപടി ഉടനെന്ന് സൂചന. സഭയുടെ സ്ഥിരം സിനഡ് അംഗങ്ങൾ അടുത്തയാഴ്ച വത്തിക്കാനിലേക്കു പോകും. അതിന് ശേഷമാകും വിമതർക്കെതിരെ കടുത്ത നടപടികളെടുക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിൽ തുടരുന്ന കുർബാന വിവാദത്തിന്റെ പശ്ചാത്തലത്തിൽ മാർപാപ്പയെ കാണുന്ന മെത്രാൻസംഘം ഇപ്പോഴത്തെ സ്ഥിതി അറിയിക്കും. അതിന് ശേഷം അന്തിമ തീരുമാനം മാർപ്പാപ്പ എടുക്കും.
മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ചുമതലയേറ്റശേഷം വത്തിക്കാനിൽ പോയിട്ടില്ല. അദ്ദേഹത്തെക്കൂടാതെ മാർ മാത്യു മൂലക്കാട്ട്, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് പാംപ്ലാനി എന്നിവരാണ് സ്ഥിരം സിനഡ് അംഗങ്ങൾ. എറണാകുളം-അങ്കമാലി അതിരൂപത അപ്പൊസ്തൊലിക് അഡ്‌മിനിസ്ട്രേറ്റർ മാർ ബോസ്‌കോ പുത്തൂരും വത്തിക്കാനിലേക്ക് പോകും. എന്നാൽ മാർ മോസ്‌കോ പുത്തൂർ പ്രത്യേകമായാണ് യാത്ര.
മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് 13-നു മെത്രാൻസംഘത്തിന് അനുമതി കിട്ടിയെന്നാണു വിവരം. സിനഡ് നിർദേശിച്ച കുർബാനരീതി പിന്തുടരാൻ എറണാകുളം-അങ്കമാലി അതിരൂപത തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ തുടർ നടപടികൾ മാർപാപ്പ, പേപ്പൽ പ്രതിനിധി, പൗരസ്തൃ തിരുസംഘം എന്നിവരുമായി ചർച്ച ചെയ്ത് തീരുമാനിക്കും. ഇതിനിടയിൽ വിമത വൈദികർ കൊച്ചിയിൽ യോഗം ചേരാനുള്ള തീരുമാനത്തിലാണ്. അച്ചടക്ക നടപടികളെ പ്രതിരോധിക്കാനാണ് വിമതർ ഒത്തുകൂടുന്നത്.