കൊച്ചി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറെ വ്യാജ ആരോപണങ്ങളും വീഡിയോകളും ഉള്‍പ്പെടെ പ്രചരിച്ച ലോക്‌സഭാ മണ്ഡലമായിരുന്നു വടകര.The investigation into the allegation of ‘kafir’ in Vadakara is dragging on
ഇതില്‍ ഏറ്റവും വിവാദമായത് ‘കാഫിർ സ്‌ക്രീൻഷോട്ട്’ പ്രചരിപ്പിച്ച സംഭവമായിരുന്നു. എന്നാല്‍ കാഫിർ സ്ക്രീൻഷോട്ട്’ പ്രചരിപ്പിച്ചതിനു പിന്നിൽ ആരാണെന്ന് കണ്ടെത്താനായില്ലെന്നാണ് വടകര പൊലീസ് ഹൈക്കോടതിയെ അറിയിച്ചത്.
കേസിലെ കുറ്റാരോപിതനും ഹൈക്കോടതിയിലെ ഹർജിക്കാരനുമായ പി.കെ.മുഹമ്മദ് ഖാസിമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെങ്കിലും സംഭവത്തിൽ ഖാസിമിന്റെ പങ്ക് തള്ളിക്കളയാനാവില്ലെന്നാണ് വടകര റൂറൽ എസ്പി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
സ്ക്രീൻഷോട്ട് കേസിൽ ശരിയായ രീതിയിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഖാസിം നൽകിയ ഹർജിയിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
‘യൂത്ത് ലീഗ് നെടുമ്പ്രമണ്ണ’ എന്ന വാട്സ്ആപ് ഗ്രൂപ്പിൽ നിന്ന് ഖാസിമിന്റെ പേരിലുള്ള സ്ക്രീൻ ഷോട്ടാണ് പ്രചരിച്ചത്. എന്നാൽ കോഴിക്കോട് റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഖാസിമിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും ഇത്തരമൊരു പോസ്റ്റ് ആ ഫോണിൽ നിർമിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തതായി കണ്ടെത്തിയിട്ടില്ല എന്നും പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.
തിരഞ്ഞെടുപ്പുകാലത്ത് ഖാസിമിനെതിരെ സിപിഎം വലിയ പ്രചരണം നടത്തിയിരുന്നു. മുസ്ലിം ലീഗാണ് പ്രചരണത്തിന് പിന്നിലെന്ന് വരുത്താനായിരുന്നു ശ്രമം.
സിപിഎമ്മിനെ വെട്ടിലാക്കുന്ന തരത്തിലേക്കാണ് അന്വേഷണം നീളുന്നത്. സ്‌ക്രീൻഷോട്ട് ആദ്യമായി ഫേസ്‌ബുക്കില്‍ പ്രചരിപ്പിച്ച ‘അമ്ബാടിമുക്ക് സഖാക്കള്‍’ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിനെക്കുറിച്ചും ഇപ്പോഴും ഈ പോസ്റ്റ് നിലനില്‍ക്കുന്ന ‘പോരാളി ഷാജി’ എന്ന ഗ്രൂപ്പിനെ കുറിച്ചും പൊലീസിന് വിവരമൊന്നുമില്ല.
ഇതിനിടെ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണ് ഇതിന് പിന്നിലെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.
പലപ്പോഴും പല വിവാദങ്ങളില്‍ കുടുങ്ങിയ ഫെയ്‌സ് ബുക്ക് പേജുകളാണ് പോരാളി ഷാജിയും അമ്ബാടിമുക്ക് സഖാക്കളും. എന്നിട്ടും പൊലീസ് രഹസ്യാന്വേഷണ ഏജൻസികള്‍ ഇതേ കുറിച്ച് ഇതുവരെ അന്വേഷിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
അതിനിടെ ആരാണ് ഈ പേജുകള്‍ക്ക് പിന്നിലെന്ന് പൊലീസിന് വ്യക്തമായ സൂചനകളുണ്ടെന്നും ആരോപണമുണ്ട്. അന്വേഷണത്തിന് ഒച്ചിന്റെ വേഗമാണെന്ന ആരോപണവും ശക്തമാണ്. അതിനിടെയാണ് കാഫിർ കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ എത്തിയത്.
സ്‌ക്രീൻഷോട്ട് ആദ്യമായി ഫേസ്‌ബുക്കില്‍ പ്രചരിപ്പിച്ച ‘അമ്ബാടിമുക്ക് സഖാക്കള്‍’ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിനെക്കുറിച്ചും ഇപ്പോഴും ഈ പോസ്റ്റ് നിലനില്‍ക്കുന്ന ‘പോരാളി ഷാജി’ എന്ന ഗ്രൂപ്പിനെ സംബന്ധിച്ചും വിവരങ്ങള്‍ ഫെ്‌സ്ബുക്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് പൊലീസ് പറയുന്നു.
കേസുമായി ബന്ധപ്പെട്ട് കുറ്റ്യാടി മുൻ എംഎല്‍എ കെ.കെ.ലതിക അടക്കം 12 പേരെ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ടെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
വ്യാജ പോസ്റ്റ് നീക്കം ചെയ്യാനായി അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിന്റെ പേരില്‍ ഫേസ്‌ബുക്കിന്റെ നോഡല്‍ ഓഫീസറെ കേസില്‍ പ്രതി ചേർത്തതായും ഫേസ്‌ബുക്ക് അധികാരികളില്‍ നിന്നും റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിക്കുകയുള്ളു എന്നും പൊലീസ് വിശദീകരിക്കുന്നുണ്ട്.
റൂറല്‍ പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടും പോസ്റ്റുകള്‍ നീക്കം ചെയ്യാത്തതിനാണ് കേസില്‍ ഫേസ്‌ബുക്ക് നോഡല്‍ ഓഫീസറെ പ്രതി ചേർത്തത്. പോസ്റ്റ് ആദ്യം വന്ന ‘അമ്ബാടിമുക്ക് സഖാക്കള്‍’ എന്ന ഫേസ്‌ബുക്ക് പേജിനെതിരെയും പോസ്റ്റ് ഇപ്പോഴും നീക്കം ചെയ്യാത്ത ‘പോരാളി ഷാജി’ പേജിനെതിരേയും അന്വേഷണം തുടങ്ങിയെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
കാഫിര്‍ പോസ്റ്റ് വിവാദത്തില്‍ പൊലീസ് ഇപ്പോഴും കള്ളക്കളി നടത്തുകയാണെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഷാഫി പറമ്പില്‍ പറയുന്നു. ഐക്യത്തിന്റെ മുഖത്ത് ആഞ്ഞു വെട്ടാനാണ് കാഫിര്‍ പ്രയോഗത്തിലൂടെ സിപിഐഎം ശ്രമിച്ചത്. നാടിനെ ഭിന്നിപ്പിക്കാന്‍ നടത്തിയ ഹീനശ്രമം വ്യാജമാണ് എന്ന് കോടതിയില്‍ തന്നെ തെളിഞ്ഞു.
നാടിന്റെ ഐക്യത്തിന്റെ മുഖം തന്റെ ഐഡന്റിറ്റിയുടെ മുഖമാണ്. ആ ഐക്യത്തിന് മേല്‍ ആഞ്ഞു വെട്ടാനാണ് സിപിഐഎം ശ്രമിച്ചത്. ടി പിയുടെ മുഖത്ത് വെട്ടിയ വെട്ടുപോലെ തന്നെയാണ് ഇതും. ആ വ്യാജ വെട്ടിന് പിന്നില്‍ ആരെന്ന് കണ്ടെത്തണം.
മുന്‍ എംഎല്‍എ കെ കെ ലതിക തന്നെ ഈ വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചു. ഇത് ഒറിജിനലാണെന്ന് വിശ്വസിച്ച സിപിഐഎം പ്രവര്‍ത്തകരോട് വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവര്‍ മാപ്പു പറയണം. പ്രതികള്‍ ആരാണെന്ന് പൊലീസിനും സിപിഐഎമ്മിനും അറിയാം.
അജ്ഞാതമായ ഉറവിടത്തില്‍ നിന്നും വന്ന വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചത് എന്തിനാണ്. വര്‍ഗീയ വാദി എന്ന ചാപ്പ തന്റെ മേലില്‍ വീഴില്ല. സൈബര്‍ സംഘങ്ങളെ ആവശ്യമുള്ളപ്പോള്‍ സിപിഐഎം വെള്ളം ഒഴിച്ച് തലോടി വളര്‍ത്തി വലുതാക്കും.
കുഴപ്പമുണ്ടാകും എന്നറിയുമ്പോള്‍ അതിനെ തള്ളിപ്പറയും. പിടിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന രാഷ്ട്രീയ ഭവിഷ്യത്ത് ഓര്‍ത്താണ് ഈ തള്ളിപ്പറയല്‍ എന്നും ഷാഫി പറഞ്ഞു.
പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ തുടങ്ങിയ സോഷ്യല്‍മീഡിയ പേജുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട് പൊലീസ്. കഴിഞ്ഞ ദിവസം പോരാളി ഷാജി അടക്കമുള്ള ഗ്രൂപ്പുകളെ തള്ളി പറഞ്ഞ് സിപിഎം നേതാവ് എംവി ജയരാജന്‍ രംഗത്തുവന്നിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പരാജയത്തിന് ഇത്തരം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇടതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് പോരാളി ഷാജിയുടെ ലക്ഷ്യമെങ്കില്‍ അഡ്മിന്‍ പുറത്തുവരണമെന്നായിരുന്നു ജയരാജന്റെ വെല്ലുവിളി.
”പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര്‍… ഇതിലൊക്കെ നിത്യേന ഇടതുപക്ഷത്തിന് അനുകൂലമായി പോസ്റ്റുകള്‍ കാണുമ്പോള്‍ നമ്മള്‍ അതിനെ തന്നെ ആശ്രയിക്കും. പക്ഷേ ഇപ്പോള്‍ കാണുന്ന പ്രവണത, അത്തരം ഗ്രൂപ്പുകള്‍ വിലയ്ക്കു വാങ്ങുന്നതാണ്. അത്തരം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ ചിലപ്പോള്‍ ഒരാള്‍ മാത്രമാകാം.
അവരെ വിലയ്ക്ക് വാങ്ങുകയാണ്. അവരെ വിലയ്ക്കു വാങ്ങി കഴിഞ്ഞാല്‍, ആ അഡ്മിന്‍ നേരത്തെ നടത്തിയതുപോലുള്ള കാര്യമല്ല പോസ്റ്റായി വരുന്നത്. ഇടതുപക്ഷ വിരുദ്ധ, സിപിഎം വിരുദ്ധ പോസ്റ്റുകളാണ് വരുന്നത്. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വെല്ലുവിളിയാണ്”, എന്നായിരുന്നു ജയരാജന്റെ പ്രതികരണം.
ഇതിന് പിന്നാലെ എംവി ജയരാജനെതിരെ പോസ്റ്റുമായി പോരാളി ഷാജി രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം അധികാരത്തിന്റെ സുഖസൗകര്യങ്ങളില്‍ മതിമറന്ന് ജനങ്ങളെ പിഴിഞ്ഞ് ഭരിച്ച സര്‍ക്കാരിനു തന്നെയാണെന്നാണ് ‘പോരാളി ഷാജി’യുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടതെന്ന തലക്കെട്ടോടെയായിരുന്നു കുറിപ്പ്.