കാസർകോട് : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 2011 ന് ശേഷം ജനിച്ചവര് ഉള്‍പ്പെടില്ലെന്ന് ആരോഗ്യ വകുപ്പിന്‍റെ ഉത്തരവ്. ഇതോടെ പ്രതിഷേധവുമായി കാസര്‍കോട് ജില്ലയിലെ ദുരിത ബാധിതർ രംഗത്തെത്തി. 2011 ഒക്ടോബറിന് ശേഷം ജനിച്ചവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉല്‍പ്പെടില്ലെന്നാണ് കേരള ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നത്.
The health department has ordered that people born after 2011 will not be among the victims of endosulfan
2005 ഒക്ടോബര്‍ 25 നാണ് കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. എന്‍ഡോസള്‍ഫാന്‍ ആഘാതം ആറ് വര്‍ഷം മാത്രമേ നിലനില്‍ക്കൂ എന്ന പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
ഇതോടെ 6728 പേരുടെ പട്ടികയില്‍ നിന്ന് ആയിരത്തിലേറെ കുട്ടികള്‍ പുറത്താകും. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് അഞ്ച് ലക്ഷം ധനസഹായം കിട്ടിയവരാണിവര്‍. സര്‍ക്കാറിന്‍റെ മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. 2011 ന് ശേഷവും ഒട്ടേറെ കുഞ്ഞുങ്ങള്‍ ദുരിത ബാധിതരായി ജനിച്ചിട്ടുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
ആരോഗ്യ വകുപ്പിന്‍റെ ഇത്തരമൊരു ഉത്തരവിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ പറയുന്നത്. ഉത്തരവ് എത്രയും വേഗം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നൽകുന്നു.