കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തോമസ് ചാഴിക്കാടൻ ഉയർത്തിയ വിമർശനങ്ങൾ കേരള കോൺഗ്രസ് എം എൽഡിഎഫ് യോഗത്തിൽ ഉന്നയിച്ചേക്കില്ല.The criticism raised by Thomas Chazhikkadan will not be raised in the Kerala Congress M LDF meeting
എൽഡിഎഫ് യോഗത്തിൽ ഇക്കാര്യങ്ങൾ ഉന്നയിച്ച് സിപിഐഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കേണ്ടെന്നാണ് ജോസ് കെ മാണി ഉൾപ്പെടെ കൈക്കൊണ്ട തീരുമാനം. സ്റ്റിയറിങ് കമ്മിറ്റിയിൽ ചെയർമാൻ ജോസ് കെ മാണി നിലപാട് വ്യക്തമാക്കി. ജോസ് കെ മാണിയ്ക്ക് രാജ്യസഭാ സീറ്റ് ഉറപ്പായതിന് പിന്നാലെയാണ് തീരുമാനം.
തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം എല്ലാവർക്കും ഉണ്ടെന്ന നിലപാടാണ് ജോസ് കെ മാണി ഉൾപ്പെടെയുള്ള നേതാക്കൾക്കുള്ളത്. സംസ്ഥാനത്തുണ്ടായ യുഡിഎഫ് തരംഗത്തിന്റെ ഭാഗമായാണ് കോട്ടയത്തും എൽഡിഎഫ് സ്ഥാനാർത്ഥി തോൽക്കുന്ന അവസ്ഥയുണ്ടായത്. ഈ നിലപാട് ജോസ് കെ മാണി തന്നെ സ്റ്റിയറിങ് കമ്മിറ്റിയിൽ അറിയിച്ചു.
തന്റെ തോൽവിയ്ക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടുകളാണെന്ന് തോമസ് ചാഴിക്കാടൻ കഴിഞ്ഞ ദിവസം സ്റ്റിയറിംഗ് കമ്മിറ്റിയിൽ പറഞ്ഞിരുന്നു. പാലായിൽ അദ്ദേഹത്തെ ശകാരിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ തിരിച്ചടിയായി.
ഇടതുപക്ഷത്തിന്റെ, അതിൽ തന്നെ സിപിഐഎമ്മിന്റെ വോട്ടുകൾ എവിടെപ്പോയെന്ന് വ്യക്തമായി അന്വേഷിക്കണമെന്നും തോമസ് ചാഴിക്കാടൻ ആവശ്യപ്പെട്ടിരുന്നു.