തമിഴ്നാട്: തമിഴ്നാട്ടിലെ മാധ്യമപ്രവര്‍ത്തകനെ അജ്ഞാതസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. Tamil Nadu journalist attacked by unidentified gang
പ്രാദേശികവാര്‍ത്താ ചാനലായ ന്യൂസ് 7ന്‍റെ തിരുപ്പൂര്‍ റിപ്പോര്‍ട്ടര്‍ നേശപ്രഭുവിന് നേരെയാണ് ആക്രമണമുണ്ടായത്. തമിഴ്നാട് സര്‍ക്കാരിന്‍റെ മദ്യവില്‍പ്പനകേന്ദ്രമായ ടാസ്മാക്ക് വഴിയുള്ള മദ്യവില്‍പ്പനയിലെ ക്രമക്കേടുകള്‍ക്കെതിരെ നേശപ്രഭു വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ പൊലീസിന്റെ പണപ്പിരിവിനെ കുറിച്ചും ഇദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഏതാനും ദിവസങ്ങളിലായി ചിലര്‍ തന്നെ പിന്തുടരുന്നതായി നേശപ്രഭു പോലീസിനെ അറിയിച്ചിരുന്നു. കഴിഞ്ഞദിവസം ആക്രമണത്തിന് തൊട്ടുമുന്‍പും ഇതേക്കുറിച്ച് പോലീസിന് വിവരം നല്‍കിയിരുന്നു.
എന്നാല്‍, സുരക്ഷ വേണമെങ്കില്‍ സ്റ്റേഷനില്‍ എത്താനാണ് പോലീസ് മറുപടി നല്‍കിയത്. ഇതിനുപിന്നാലെയാണ് ആറംഗസംഘം നേശപ്രഭുവിനെ വെട്ടിപരിക്കേല്‍പ്പിച്ചത്.
വലതുകൈയ്ക്ക് ഉള്‍പ്പെടെ പരിക്കേറ്റ ഇദ്ദേഹത്തെ പിന്നീട് കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേശമണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുൻ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി സംഭവത്തെ അപലപിച്ച് രംഗത്തെത്തി. പോലീസിന്‌റെ നിഷ്ക്രിയത്വത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.