വടകര: ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അത്ര എളുപ്പത്തില്‍ വടകര പിടിക്കാന്‍ ആവില്ലെന്നതിനാല്‍ കടുത്ത പോരാട്ടത്തിന് തന്നെയാണ് വടകര വേദിയാകുന്നത്.ഇടതുപക്ഷ ചായ് വുള്ള മണ്ഡലമാണ് വടകരയെങ്കിലും ഏത് നിമിഷവും യുഡിഎഫിന് കൈക്കലാക്കാന്‍ പറ്റുന്ന മണ്ഡലം കൂടിയാണിത്.Shailaja and Shafie with an unpredictable fight in Vadakara
2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ ആര്‍എംപി സ്ഥാപക നേതാവ് ടിപി ചന്ദ്രശേഖരന്‍ ഫാക്ടര്‍ മണ്ഡലത്തിലെ വോട്ട് നിര്‍ണയിക്കുന്നതില്‍ പ്രധാനഘടകമാണ്. 15 വര്‍ഷമായി എല്‍ഡിഎഫിന് അന്യമാണ് വടകര ലോക്‌സഭാ മണ്ഡലം.
2004 ല്‍ പി സതീദേവിയെ വിജയിപ്പിച്ച് പാര്‍ലമെന്റിലേക്ക് അയച്ചതിന് ശേഷം പിന്നീട് ഇടതിന് അനുകൂലമായിട്ടില്ല വടകരയിലെ വോട്ടര്‍മാര്‍. 2019 ല്‍ കെ മുരളീധരനും പി ജയരാജനും തമ്മിലായിരുന്നു പോരാട്ടം. അന്ന് 84663 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുരളീധരന്‍ ജയിച്ചത്. ആര്‍എംപിയെ കൂടാതെ മുസ്ലീം ലീഗും മണ്ഡലത്തിലെ ഗതി നിര്‍ണയിക്കുന്നതില്‍ പ്രധാനിയാണ്.
ഇത്തവണ യുഡിഎഫില്‍ നിന്ന് ഷാഫിയും എല്‍ഡിഎഫില്‍ നിന്ന് കെകെ ഷൈലജയും ബിജെപിയില്‍ നിന്നും പ്രഫുൽ കൃഷ്ണയുമാണ് സ്ഥാനാര്‍ത്തികള്‍. കേരളമെമ്പാടും സ്വീകാര്യതയുള്ള വ്യക്തിയാണെങ്കിലും മുരളീധരനെ തൃശൂരിലേക്കുമാറ്റി ഷാഫി പറമ്പിലിനെ വടകരയിലേക്കു നിയോഗിച്ചതോടെ വടകരയുടെ ചിത്രം തന്നെ മാറിയിരിക്കുകയാണ്.കെകെ ശൈലജയ്‌ക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണം ഏതുതരത്തില്‍ സ്ഥാനര്‍ത്തികളെ ബാധിക്കുമെന്നതും കണ്ടറിയണം.
കെകെ ഷൈലജ
അനുകൂലം
കെ കെ ശൈലജ എന്ന സിപിഎമ്മിന്റെ പ്രധാനപ്പെട്ട സ്ത്രീ മുഖമായതും കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയാകാൻ പോലും സാധ്യതയുള്ള വ്യക്തിയായി കെ കെ ശൈലജയെ ആളുകൾ കാണുന്നതടക്കമുള്ള കാര്യങ്ങള്‍ പ്രതീക്ഷ നല്കുന്നു. കൂടാതെ ശൈലജയ്ക്കുള്ള സ്ത്രീകളുടെ പിന്തുണയും മാറ്റിനിര്‍ത്താനാവില്ല. വടക്കൻ മലബാറിൽനിന്നുള്ള വ്യക്തിയാണെന്നതും ആരോഗ്യമന്ത്രിയെന്ന നിലയിൽ നേടിയ സ്വീകരാര്യതയും ശൈലജയ്ക്ക് നേട്ടമാകാനുള്ള സാധ്യതയുണ്ട്.
പ്രതികൂലം
ടി പി ചന്ദ്രശേഖരന്റെ കൊലപാതകം തുടര്‍ന്നുള്ള വിവാദം ശിക്ഷാവിധികള്‍,പാനൂർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട വിവാദങ്ങളോടും വിമർശനങ്ങളും എല്ലാം ശൈലജയ്ക്ക് ആശങ്കയുണ്ടാക്കുന്നു. ഷാഫിയ്ക്ക് വടകരയില്‍ ലഭിച്ച സ്വീകരണവും ജനപ്രീതിയും പ്രതികൂലഘടകമാകാന്‍ സാധ്യതയേറെയാണ്.
ഷാഫി പറമ്പില്‍
അനുകൂലം
ജനപ്രവാഹം ഉണ്ടാക്കുന്നതില്‍ ഷാഫി മേൽക്കൈ നേടിനില്‍ക്കുകയാണെന്നത് പ്രധാനമാണ്. വടകരയിലെ ഷാഫിയുടെ സ്വീകരണത്തിൽ സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസ് വലിയ പ്രചാരണം നൽകിയതും കൂട്ടത്തില്‍ പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുണ്ടാകുമെന്ന് ഉറപ്പുവരുത്താൻ കോൺഗ്രസിന് സാധിച്ചുവെന്നതും പ്രതീക്ഷ നല്കുന്നു.
വടകര, നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളിലെ നിർണായകമായ മുസ്ലിം വോട്ടുകൾ ചോരാതെയിരിക്കുമെന്നും പ്രതീക്ഷയുണ്ട്. പേരാമ്പ്രയും കൊയിലാണ്ടിയും ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിൽക്കാറുണ്ടെന്നതും ഷാഫിക്ക് ആത്മവിശ്വാസം നൽകും.
നിർണായകമായ മൂന്നു മണ്ഡലങ്ങളിൽ ലീഗിന്റെ വോട്ട് പിടിക്കാൻ ഷാഫിക്ക് സാധിക്കുകയും, കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങൾ കോൺഗ്രസിനൊപ്പം നിൽക്കുകയും ചെയ്താൽ ഷാഫിക്ക് സാധ്യതയേറെയാണ്.
ടി പി ചന്ദ്രശേഖരന്റെ കൊലപാതകം തുടര്‍ന്നുള്ള വിവാദം ശിക്ഷാവിധികള്‍,പാനൂർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട വിവാദങ്ങളോടും വിമർശനങ്ങളും ഷാഫിക്ക് അനുകൂലമാകും.
പ്രതികൂലം
2021ലെ തിരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടുകള്‍ കെ കെ രമയ്ക്കനുകൂലമായതുപോലെ നിലനിർത്താൻ ഷൈലജയുള്ളതിനാല്‍ ഷാഫിക്കു സാധിക്കുമോയെന്നത് വെല്ലുവിളിയാണ്.കെകെ ശൈലജയ്‌ക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണം തിരിച്ചടിയാവുമോ എന്നതും ശൈലജയുടെ വ്യക്തിപ്രഭാവവും വെല്ലുവിളിയാകുമോ എന്ന ആശങ്കയുണ്ട്.
പ്രഫുൽ കൃഷ്ണ
വടകര ലോക്സഭ മണ്ഡലത്തിലും അതിലുൾപ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളിലും ബിജെപി ഒരു ശക്തമായ സാന്നിധ്യമേ അല്ല. ബിജെപിക്ക് ഒരു ലക്ഷത്തില്‍ കൂടുതല്‍ വോട്ട് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത മണ്ഡലം കൂടിയാണ് ഇത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നാടായ ഉള്ള്യേരി കൂടി ഉൾപ്പെടുന്നതാണ് വടകര മണ്ഡലം. എന്നാൽ ഇത്തവണയും ബിജെപി പറയത്തക്ക എന്തെങ്കിലും ചലനം മണ്ഡലത്തിലുണ്ടാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല.