കോട്ടയം: കുവൈത്തിലെ തീ പിടുത്ത ദുരന്തത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനു കുവൈത്തിലേക്ക് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കാത്തത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്. Severe criticism against the central government for denying Veena George permission to travel to Kuwait
ഇന്നലെ രാത്രി 9.40നുള്ള വിമാനത്തിലാണ് വീണ ജോര്‍ജ് കുവൈത്തിലേക്ക് പോകാനിരുന്നത്. എന്നാല്‍ 9.30 വരെ കാത്തിരുന്നിട്ടും അനുമതി നല്‍കാന്‍ കേന്ദ്രം തയ്യാറാകാത്തതിനാല്‍ വിമാനം കിട്ടാതെ ആയതോടെ മന്ത്രി മടങ്ങുകയായിരുന്നു.
പുറപ്പെടാനുള്ള സമയാകുംവരെ യാത്രാനുമതിക്കുള്ള അപേക്ഷ അംഗീകരിച്ചതായോ, നിരസിച്ചതായോ അറിയിപ്പ് കിട്ടിയിരുന്നില്ല. കുവൈത്ത് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താനും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള കാര്യങ്ങളുടെ ഏകോപനം നടത്താനുമാണ് മന്ത്രിയെ കുവൈത്തിലേക്ക് അയക്കാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചത്.
മന്ത്രിയുടെ വിദേശയാത്രയ്ക്കുള്ള പൊളിറ്റിക്കല്‍ ക്ലിയറന്‍സിനായി വിദേശകാര്യമന്ത്രാലയം രാവിലെതന്നെ അപേക്ഷിച്ചിരുന്നതായും സര്‍ക്കാര്‍വൃത്തങ്ങള്‍ പറയുന്നു. ദുരന്ത മുഖത്തും കേന്ദ്രം അനാവശ്യ പിടിവാശി കാണിക്കുന്നു എന്നതാണ് പൊതുവേ വിമര്‍ശനമുയര്‍ന്നത്.
കുവൈത്തിലേക്കു പോകാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് അനുമതി നല്‍കാതിരുന്ന കേന്ദ്രനടപടിയെ ലോകകേരള സഭയുടെ ഉദ്ഘാടന വേദിയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു.
ഒരു സംസ്ഥാനം എന്ന നിലയില്‍ മറ്റൊരു രാജ്യത്ത് ഒന്നും ചെയ്യാനാവില്ലെങ്കിലും അവിടെ താമസിക്കുന്നത് കൂടുതല്‍ നമ്മുടെ നാട്ടുകാരായതുകൊണ്ട് അക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. അതൊന്നും ഇപ്പോള്‍ വേണ്ട എന്നു പറയുന്നത് ഔചിത്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മരിച്ചവരിൽ പകുതിയിലധികം പേരും കേരളത്തിൽ നിന്നുള്ളവരാണ്. ചികിത്സയിലുള്ളവരിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണ്.
എന്നിട്ടും കേരള സർക്കാരിന്റെ ഭാഗമായി കുവൈറ്റിലേക്ക് യാത്ര ചെയ്യാൻ കേന്ദ്രത്തിൽ നിന്നും അനുമതി ലഭിക്കാഞ്ഞത് ദൗർഭാഗ്യകരമാണ് എന്നായിരുന്നു വീണ ജോർജ് പ്രതികരിച്ചത്.
അതേസമയം വിദേശത്ത് ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സംസ്ഥാനത്തുനിന്നു മന്ത്രിമാര്‍ പോകുന്ന കീഴ്‌വഴക്കമില്ലെന്നായിരുന്നു കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രതികരണം.
‘വിദേശത്ത് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമ്ബോള്‍ സംസ്ഥാനത്ത് നിന്നും മന്ത്രിമാര്‍ പോകുന്ന കീഴ്വഴക്കമില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി തന്നെ നേരിട്ട് കുവൈത്തിലേക്ക് പോയിട്ടുണ്ട്. കേരളത്തില്‍നിന്ന് മന്ത്രി പോയാല്‍ നാളെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരും ഇത് പിന്തുടരും.
ഇപ്പോള്‍ മറ്റൊരു സംസ്ഥാനങ്ങളില്‍ നിന്നും മന്ത്രിമാര്‍ പോയിട്ടില്ല. ഞാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ അന്വേഷിച്ചിട്ടില്ല. ഈ അനാവശ്യ കീഴ്വഴക്കം ഇല്ലാതാക്കാനാകും സംസ്ഥാന മന്ത്രിക്ക് പൊളിറ്റിക്കല്‍ ക്ലീയറന്‍സ് നല്‍കാത്തത്’- വി.മുരളീധരന്‍ പറഞ്ഞു.
കേന്ദ്രത്തെ ന്യായീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും രംഗത്ത് എത്തി. ഒറ്റ ദിവസത്തേക്ക് മന്ത്രി പോയിട്ട് എന്ത് കാര്യം. കുവൈത്തിൽ ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണ ജോർജ് പോയിട്ട് കാര്യമില്ല.കേന്ദ്ര മന്ത്രി കുവൈത്തിൽ പോയി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.
എല്ലാ മൃതദേഹങ്ങളും നാട്ടിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടിരുന്നു. വീണ ജോർജിന് കേന്ദ്രം അനുമതി നിഷേധിച്ചതിന്‍റെ നിയമവശം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അനാവശ്യ വിവാദമാണ് ഉയരുന്നതെന്നും മന്ത്രി വീണാ ജോർജ് പോകേണ്ടതായ സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
ഈ വിവാദം അനാവശ്യമാണ്. സംസ്ഥാനങ്ങളിലെ മന്ത്രിമാരെത്തി ചെയ്ത് തീർക്കേണ്ട അടിയന്തര സാഹചര്യമൊന്നും കുവൈത്തിൽ ഉണ്ടായിരുന്നില്ല. കുവൈത്തിലെ ഏകോപനത്തിന് യാതൊരുവിധ തടസവും ഉണ്ടായിരുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ആരോഗ്യമന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചതില്‍ വിവാദമുണ്ടാക്കേണ്ടതില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും പറഞ്ഞു.
അതേസമയം വീണ ജോര്‍ജിന് യാത്രാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. കേന്ദ്ര സര്‍ക്കാറിന്റെ നടപടി ദൗര്‍ഭാഗ്യകരമെന്നും യോജിക്കാന്‍ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശ രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ കേന്ദ്ര, സംസ്ഥാന പ്രതിനിധികള്‍ അവിടെ ഉണ്ടാവുക എന്നത് പ്രധാന കാര്യമാണ്. കേന്ദ്ര സര്‍ക്കാറിന്റെ പ്രതിനിധി നേരത്തെ കുവൈത്തിലേക്ക് പോയിരുന്നു.
സംസ്ഥാന പ്രതിനിധിയുണ്ടെങ്കില്‍ മലയാളി സംഘടനകളെ ഏകോപിപ്പിച്ച് കുറേകൂടി കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചേനെ. സംസ്ഥാന പ്രതിനിധി പോകാന്‍ തീരുമാനിച്ചപ്പോള്‍ ഒരു മണിക്കൂറിനകം പൊളിറ്റിക്കല്‍ ക്ലീയറന്‍സ് നല്‍കേണ്ടതായിരുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.