ലണ്ടൻ ∙ കുപ്രസിദ്ധമായ യുകെയിലെ പോസ്റ്റൽ അഴിമതിക്കേസിൽ അന്വേഷണം അവസാനഘട്ടത്തിലേക്കു കടക്കുമ്പോൾ, ആരോപണം ഉന്നയിച്ചവരുടെ മാപ്പപേക്ഷ തള്ളി കളഞ്ഞു അന്നു കുറ്റം ചുമത്തപ്പെട്ട് ജയിലടയ്ക്കപ്പെട്ട ഇന്ത്യൻ വംശജയും പോസ്റ്റൽ ഡിപ്പാർട്ട്മെന്റിലെ സബ് പോസ്റ്റ് മിസ്ട്രസുമായിരുന്ന സീമ മിശ്ര. തന്നോടല്ല മാപ്പപേക്ഷിക്കേണ്ടതു എന്നും ജയിലിൽ അടയ്ക്കുമ്പോൾ തന്റെ വയറ്റിൽ രണ്ടു മാസം പ്രായമുണ്ടായിരുന്ന ഇളയ മകനോടാണെന്നും സീമ കൂട്ടിച്ചേർത്തു.seema mishra uk postal corruption
മുന്‍ ഫുജിട്സു എഞ്ചിനീയര്‍ ഗാരെത് ജെന്‍കിന്‍സിന്റെ ഖേദപ്രകടനം ‘വളരെ കുറഞ്ഞ് പോയെന്നും, ഏറെ വൈകിയെന്നുമാണ്’, 47-കാരി സീമാ മിശ്രയുടെ പ്രതികരണം. 2021 ൽ സീമ കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയ യുകെ കോടതി ഇവരെ കുറ്റവിമുക്തയാക്കിയിരുന്നു.
സറേയിലെ വെസ്റ്റ് ബൈഫ്ളീറ്റ് പോസ്റ്റ് ഓഫീസ് ബ്രാഞ്ചില്‍ നിന്നും 70,000 പൗണ്ട് മോഷ്ടിച്ചെന്നായിരുന്നു മിശ്രക്ക് എതിരായ ആരോപണം. എന്നാല്‍ 2021 ഏപ്രിലില്‍ ഇവര്‍ക്കെതിരായ ശിക്ഷ തള്ളി. ഫുജിട്സു ഐടി സിസ്റ്റത്തിലെ തകരാര്‍ മൂലം കണക്കുകളില്‍ നേരിട്ട പാളിച്ചയാണ് 700-ലേറെ സബ് പോസ്റ്റ്മാസ്റ്റര്‍മാരെ തെറ്റായി കുറ്റക്കാരായി കാണിക്കാന്‍ ഇടയാക്കിയത്.
ഈ ആരോപണത്തിന്റെ പേരില്‍ നിരവധി ജീവിതങ്ങളാണ് വഴിയാധാരമായത്. ചിലര്‍ നീതി ലഭിക്കുന്നതിന് മരണപ്പെടുകയും ചെയ്തു. സീമാ മിശ്ര രണ്ടാമത്തെ കുട്ടിയുമായി ഗര്‍ഭം ധരിച്ച് ഇരിക്കവെയാണ് ശിക്ഷിക്കപ്പെടുന്നത്. നാലര മാസത്തെ ജയില്‍ശിക്ഷയ്ക്ക് ശേഷം ഇലക്ട്രോണിക് ടാഗ് അണിഞ്ഞാണ് ഇവര്‍ പ്രസവിച്ചത് പോലും! ‘ഞാന്‍ നേരിട്ട ബുദ്ധിമുട്ട് അത് ആര്‍ക്കും മനസ്സിലാകില്ല. അയാള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പെ മാപ്പ് പറയാമായിരുന്നു’, മിശ്ര ബിബിസിയോട് പറഞ്ഞു.