ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിൽ ക്രമക്കേടെന്ന ഹർജിയിൽ നിർണായക ഇടപെടൽ നടത്തി സുപ്രീം കോടതി. ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് റീടെസ്റ്റ് നടത്താനുളള എൻടിഎ ശുപാർശ സുപ്രീം കോടതി അംഗീകരിച്ചു. Retest for those who got grace marks in NEET exam
റീടെസ്റ്റ് എഴുതിയില്ലെങ്കിൽ ഗ്രേസ് മാർക്ക് ഒഴിവാക്കിയുള്ള മാർക്കായിരിക്കും നൽകുക. 1563 പേർക്കാണ് ഈ മാസം 23 ന് പരീക്ഷ നടത്തുന്നത്. ഫലം 30 ന് പ്രഖ്യാപിക്കും.
1563 പേർക്ക് 3 മണിക്കൂർ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് 2018 ലെ സുപ്രീം കോടതി വിധി പ്രകാരം അവരുടെ മാർക്ക് നോർമലൈസ് ചെയ്യുന്ന വിധത്തിൽ ഗ്രേസ്മാർക്ക് നൽകിയത്. ഈ നടപടി പൂർണ്ണമായും റദ്ദാക്കുകയാണ്.
അതായത് 1563 പേർക്ക് എത്രയാണോ പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ചത് ആ മാർക്ക് പൂർണ്ണമായി റദ്ദാക്കി, പകരം ഇവർ 6 കേന്ദ്രങ്ങളിലായി നാലിലധികം സംസ്ഥാനങ്ങളിൽ പരീക്ഷയെഴുതിയവർ അവർക്ക് റീ ടെസ്റ്റ് നടത്താം എന്നുള്ളതാണ് സമിതിയുടെ ശുപാർശയായി സുപ്രീം കോടതിയെ അറിയിച്ചത്.
റീടെസ്റ്റിന് തയ്യാറായില്ലെങ്കിൽ ഇവർക്ക് പരീക്ഷയിൽ എത്ര മാർക്കാണോ എഴുതി ലഭിച്ചത് അതായിരിക്കും അവരുടെ സ്കോർ. അതായത് 67 പേർക്ക് ഒന്നാം റാങ്ക് ലഭിക്കുന്ന അസാധാരണ റാങ്ക് ലിസ്റ്റിൽ 47 പേർക്ക് ഗ്രേസ് മാർക്ക് വഴിയാണ് ഒന്നാം റാങ്ക് ലഭിച്ചത് എന്നുളള ആക്ഷേപം ശക്തമായിരുന്നു.
നീറ്റ് കൗൺസിലിംഗുമായി ബന്ധപ്പെട്ട് കൗൺസലിംഗ് താത്ക്കാലികമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ഹർജികളും സുപ്രീം കോടതിയിൽ എത്തിയിരുന്നു.
ഒരു കാരണവശാലും കൗൺസിലിംഗിലും അഡ്മിഷൻ നടപടികളിലും ഇടപെടില്ല എന്ന കാര്യവും സുപ്രീം കോടതി വ്യക്തമാക്കി. നടപടികൾ തുടരട്ടെ എന്നും കോടതി പറഞ്ഞു.