തിരുവനന്തപുരം: ക്ഷയിച്ചു പോയ കോണ്‍ഗ്രസ് പാര്‍ട്ടിയെ കൈ പിടിച്ചുയര്‍ത്തിയ നേതാവായി രാഹുലിനെ ജനം അംഗീകരിച്ചു കഴിഞ്ഞു. കാരണം രാജ്യത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഭാരത് ജോഡോ യാത്രയും, ഭാരത് ജോഡോ ന്യായ് യാത്രയും നടത്തി ജനഹൃദയങ്ങളില്‍ കയറിപ്പറ്റിയ രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ പ്രതിപക്ഷ നേതാവാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് പ്രവർത്തക സമിതി.Rahul Gandhi is fit to be the Leader of Opposition in Lok Sabha
പത്ത് വര്‍ഷം അധികാരത്തിലും പത്ത് വര്‍ഷം പ്രതിപക്ഷത്തുമായി നിലകൊണ്ടെങ്കിലും കോണ്‍ഗ്രസ്സിന്റെ പരാജയങ്ങളിലെല്ലാം പഴികേട്ടതും രാഹുലായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്‍റെ നേതൃപദവി ഒഴിഞ്ഞിട്ടും പാര്‍ട്ടിയെ കര കയറ്റാനുള്ള ദൃഡനിശ്ചയവും പേറി ഇന്ത്യയുടെ തെരുവീഥികളില്‍ കൂടി അദ്ദേഹം നടന്നു കയറിയത് ജനഹൃദയങ്ങളിലേക്കായിരുന്നു.
പപ്പു എന്ന കളിയാക്കലുകളും രഹുലിനെതിരെയുള്ള മോദിയുടെ കേസുകളും ഒന്നും അദ്ദേഹത്തെ തളര്‍ത്തിയില്ല. വര്‍ഗ്ഗീയയുടെയും വിദ്വേഷത്തിന്റെയും വിത്ത് വിതച്ചിടത്ത് മതേതര വിശ്വാസികളെ ഒരുമിച്ചു കൂട്ടാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടേണ്ടി വന്നതുമില്ല.
പദവികള്‍ ഒന്നുമില്ലാതെ പാര്‍ട്ടിയെ നയിച്ച്, കോണ്‍ഗ്രസ് എന്നാല്‍ രാഹുല്‍ എന്ന നിലയിലേക്ക് എത്തിയതും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനത്തിന്‍റെ ഫലം തന്നെയാണ്. ഇനി പ്രതിപക്ഷ നേതാവായാലും പാര്‍ട്ടിക്ക് അദ്ദേഹത്തിലുള്ള വിശ്വാസം ഉറച്ചു കഴിഞ്ഞു.
രാഹുല്‍ ഗാന്ധി ലോക്സഭയില്‍ പ്രതിപക്ഷ നേതാവാകുന്നതുമായി ബന്ധപ്പെട്ട പ്രമേയം കോണ്‍ഗ്രസ് പ്രവർത്തക സമിതി പാസാക്കിയെന്നാണ് റിപ്പോർട്ട്.
ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രവർത്തക സമിതി രാഹുല്‍ ഗാന്ധിയോട് ഏകകണ്ഠമായി അഭ്യർത്ഥിച്ചെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവും ആലപ്പുഴയില്‍ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിയുമായ കെസി വേണുഗോപാല്‍ പറഞ്ഞു.
പ്രതിപക്ഷത്തെ നയിക്കാൻ രാഹുൽ ഗാന്ധിയാണ് ഏറ്റവും യോഗ്യൻ. മോദിക്കെതിരായ പോരാട്ടത്തിൽ രാഹുലിൻ്റെ നയങ്ങൾക്ക് വലിയ സ്വീകാര്യത കിട്ടി. പ്രവർത്തക സമിതിയുടെ വികാരം രാഹുൽ മനസിലാക്കും. ഉടൻ തീരുമാനം ഉണ്ടാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ ശ്രമങ്ങളെ കോണ്‍ഗ്രസ് പ്രമേയം പ്രശംസിച്ചു. മുൻ കോണ്‍ഗ്രസ് അദ്ധ്യക്ഷൻ കൂടിയായ രാഹുല്‍ ഗാന്ധി രൂപകല്പന ചെയ്ത് നയിച്ച ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
അദ്ദേഹത്തിന്റെ ചിന്തയും വ്യക്തിത്വവും പ്രതിഫലിപ്പിച്ച ഈ രണ്ട് യാത്രകളും നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയത്തിലെ ചരിത്രപരമായ വഴിത്തിരിവുകളായിരുന്നു, കൂടാതെ ലക്ഷക്കണക്കിന് തൊഴിലാളികളിലും കോടിക്കണക്കിന് വോട്ടർമാരിലും പ്രതീക്ഷയും ആത്മവിശ്വാസവും പകരാനും കാരണമായെന്നും കോണ്‍ഗ്രസ് വിലയിരുത്തി.
റായ്ബറേലിയിൽ രാഹുൽ ഗാന്ധി 3.90 ലക്ഷം വോട്ടുകൾക്കാണ് സോണിയാ ഗാന്ധിയുടെ റെക്കോർഡ് ഭൂരിപക്ഷം മറികടന്നത്. 2019ൽ കോൺഗ്രസ് വിജയിച്ച ഏക സീറ്റായ റായ്ബറേലിയിൽ, 2004നും 2019നും മത്സരിച്ച സോണിയാ ഗാന്ധിയുടെ റെക്കോർഡാണ് രാഹുൽ മറികടന്നത്.
2019ൽ അമേഠിയിൽ സ്മൃതി ഇറാനി 55,000 വോട്ടുകൾക്കാണ് രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത്. 1980 മുതൽ ഒരിക്കൽ മാത്രമാണ് കോൺഗ്രസിന് ഈ സീറ്റ് നഷ്ടമായിട്ടുള്ളത്. 2014ൽ 1.03 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി ഇറാനിയെ പരാജയപ്പെടുത്തിയിരുന്നു.
തങ്ങളുടെ കോട്ട തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിൽ, അമേഠിയിൽ മൂന്ന് പതിറ്റാണ്ടിലേറെയായി ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനായ ശർമ്മയെ ആണ് കോൺഗ്രസ് രംഗത്തിറക്കിയത്.
വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം നിലനിര്‍ത്തണമെന്ന് കേരളത്തിലെ നേതാക്കള്‍ പ്രവര്‍ത്തക സമിതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം റായ്ബറേലി നിലനിര്‍ത്തണമെന്നാണ് ഉത്തര്‍പ്രദേശ് പിസിസിയുടെ നിലപാട്. രണ്ട് മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ രാഹുല്‍ അടുത്തയാഴ്ച്ച മണ്ഡലത്തിലെത്തും. അതിന് ശേഷമായിരിക്കും ഏത് മണ്ഡലം നിലനിര്‍ത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക.