കോട്ടയം: കോട്ടയത്ത് ലോക്‌സഭാ സീറ്റില്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ രംഗത്തിറക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. അച്ചു ഉമ്മന് ജനപ്രീതിയുണ്ടെന്ന അഭിപ്രായം പൊതുവേ നിലനില്‍ക്കുന്നത് കൊണ്ട് തന്നെ കോട്ടയത്ത് അച്ചുവിനെ മത്സരിപ്പിക്കുന്ന കാര്യം കോണ്‍ഗ്രസ് ഗൌരവമായിട്ടാണ് കാണുന്നത്.Oommen Chandy’s daughter Achu Oommen has been moved to contest the Kottayam Lok Sabha seat
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് റെക്കോഡ് ഭൂരിപക്ഷം ലഭിച്ചതും അച്ചു ഉമ്മന് എതിരെയുണ്ടായ ഇടത് സഖാക്കളുടെ സൈബര്‍ ആക്രമണവും ഇത്തവണ തങ്ങള്‍ക്ക് അനുകൂല താരംഗമാകുമെന്നാണ് നേതാക്കളുടെ വിശ്വാസം.
എന്നാല്‍ പരമ്പരാഗതമായി കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന സീറ്റാണ് കോട്ടയം. ജോസ് കെ മാണി വിഭാഗം മുന്നണി വിട്ട് എല്‍ഡിഎഫില്‍ പോയ സാഹചര്യത്തില്‍ സീറ്റ് പാർട്ടി ഏറ്റെടുത്ത് അവിടെ അച്ചു ഉമ്മനെ മത്സരിപ്പിക്കണമെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.
അവകാശമുന്നയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു ഉറപ്പും ജോസഫ് വിഭാഗത്തിന് നല്‍കിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. പാര്‍ട്ടി നേതൃത്വത്തിനുള്ളിലും ഒപ്പം അണികള്‍ക്കിടയിലും കോട്ടയം സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കണമെന്ന വികാരമാണുള്ളത്.
അതെ സമയം കോട്ടയം സീറ്റ് ഒരു കാരണവശാലും വിട്ടു നല്‍കില്ലെന്ന് ജോസഫ് കൂട്ടരും വ്യക്തമാക്കുന്നു. ഫ്രാന്‍സിസ് ജോർജിനെ മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് പാർട്ടിയുടെ നീക്കം. സ്ഥാനാർത്ഥി നിർണയത്തിനായി കേരളാ കോൺഗ്രസ് ഉന്നതാധികാരസമിതി അടുത്താഴ്ച ചേരും. സീറ്റ് ജോസഫ് വിഭാഗത്തിന് തന്നെ നല്‍കാന്‍ യു ഡി എഫിലും ധാരണയായിട്ടുണ്ടെന്നും പറയപ്പെടുന്നു.
ജോസഫ് വിഭാഗം തര്‍ക്കവുമായി വന്നാലും അതിന് കോണ്‍ഗ്രസ് നേതൃത്വം വലിയ പ്രാധാന്യം നല്‍കിയേക്കില്ല. മുന്നണിക്കുള്ളില്‍ ആരുമായും അനാവശ്യ വിട്ടുവീഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വേണ്ടെന്നാണ് തീരുമാനം.
പിറവം, പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി തുടങ്ങിയ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ വൈക്കവും ഏറ്റുമാനൂരും ഒഴികെ അഞ്ച് മണ്ഡലങ്ങളും യുഡിഎഫ് കോട്ടകളാണ്. ഇവിടെ അച്ചു ഉമ്മന്‍ മത്സരിച്ചാല്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ഉറപ്പിലാണ് കോണ്‍ഗ്രസ്.
മുസ്ലീം ലീഗുമായി മാത്രമായിരിക്കും വിട്ടുവീഴ്ചയുണ്ടാകുക. മറ്റുള്ള കക്ഷികളോട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ കോണ്‍ഗ്രസിന് എംപിമാരുണ്ടാകേണ്ട സാഹചര്യം പറഞ്ഞ് മുന്നോട്ട് പോകാനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.