ലണ്ടന്‍: ഇംഗ്ലണ്ടിൽ വെള്ളപ്പൊക്ക മുന്നറിയിപ്പുയര്‍ത്തി അധികൃതര്‍ രംഗത്തെത്തി. കടുത്ത ഹിമപാതം ശക്തമായ മഴയ്ക്ക് വഴിമാറിയതിനെ തുടര്‍ന്ന് ആണ് മുന്നറിയിപ്പ്.Officials have announced flood warning in England
വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് പ്രവചിക്കുന്ന 160 ഫ്ലഡ് വാണിംഗുകളാണ് ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ടിലാകമാനം അധികൃതര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഡോര്‍സെറ്റ്, സോമര്‍സെറ്റ്, മിഡ്ലാന്‍ഡ്സ് തുടങ്ങിയിടങ്ങളിലെ പ്രദേശങ്ങളിലാണ് കൂടുതലായി വെള്ളപ്പൊക്ക സാധ്യത.
ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് നേരത്തെ തന്നെ താറുമാറായ നിരവധി റെയില്‍ സര്‍വീസുകളെ വെള്ളപ്പൊക്കം കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്ന് കടുത്ത ഹിമപാതം ഗതാഗത സര്‍വീസില്‍ തടസ്സങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പ് ഡ്രൈവര്‍മാര്‍ക്കേകി ആര്‍എസി മുന്നോട്ട് വന്നിട്ടുമുണ്ട്. റെയില്‍ ജീവനക്കാരുടെ സമരം സ്ഥിതിഗതികള്‍ വഷളാക്കിയെന്നും ക്രോസ്‌കണ്‍ട്രി ട്രെയിന്‍സ് പറയുന്നു. സി2സിയിലെയും ഗ്രേറ്റര്‍ ആംഗ്ലിയയിലെയും ട്രെയിന്‍ ഡ്രൈവേര്‍സ് യൂണിയനായ അസ്ലെഫ് ഡിസംബര്‍ എട്ട് വരെയുളള ദിവസങ്ങളില്‍ വിവിധ തിയതികളിലായി നടത്തുന്ന സമരം വിവിധ ട്രെയിന്‍ കമ്പനികളുടെ സര്‍വീസുകളില്‍ കാര്യമായ തടസ്സങ്ങളാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സോമര്‍സെറ്റില്‍ നിരവധി സെക്കന്‍ഡറി സ്‌കൂളുകള്‍ ഇന്നലെ സമയം വൈകിയാണ് തുറന്നത്. വെള്ളപ്പൊക്കം കാരണം നാല് പ്രൈമറികള്‍ അടക്കേണ്ടിയും വന്നിരുന്നു.നിലവില്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമുടനീളം മഴയ്ക്ക് ശമനമുണ്ടെങ്കിലും നോര്‍ത്തിലും നോര്‍ത്ത് വെസ്റ്റിലും കടുത്ത മഴ ഇനിയുമുണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് പ്രവചിക്കുന്നത്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ യെല്ലോ റെയിന്‍ വാണിംഗ് നാളെ തിരിച്ച് വരുമെന്നാണ് റിപ്പോര്‍ട്ട്.
വാഹനങ്ങള്‍ ബ്രേക്ക്ഡൗണാകുന്നതിന് കൂടുതല്‍ സാധ്യതയുണ്ടെന്നും പഴകിയതും കേടുപാടുകളുള്ളതുമായ വാഹനങ്ങള്‍ ശൈത്യകാലാവസ്ഥയില്‍ കൂടുതല്‍ അപകടം വരുത്തിവെയ്ക്കും എന്ന മുന്നറിയിപ്പുമുണ്ട്.