കുവൈറ്റ് അപകടത്തിന്റെ ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറില്ലെന്ന് എൻ.ബി.ടി.സി. മാനേജിങ് ഡയറക്ടർ കെ.ജി.എബ്രഹാം വൃക്തമാക്കി. ഒന്നില്‍നിന്നും ഒഴിഞ്ഞുമാറുന്നില്ലെന്നും അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും എബ്രഹാം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ക്യാമ്പുകളിൽ കൃത്യമായ പരിശോധന നടത്താറുണ്ട്. പൂർണമായും എയർ കണ്ടീഷൻ ചെയ്ത കെട്ടിടമായിരുന്നു. എല്ലാ രാജൃങ്ങളിൽ നിന്നുമുള്ള തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. മനുഷ്യരെ വേർതിരിച്ച് കാണാറില്ല.
എല്ലാവരും തുല്യരാണ്. തൊഴിലാളികളെ സ്വന്തം കുടുംബത്തെപ്പോലെയാണ് കരുതിയത്. അപകടത്തിൽപ്പെട്ട എല്ലാവരുടേയും കുടുംബങ്ങളെ നേരിൽ കാണും. എല്ലാ തൊഴിലാളികൾക്കും ഇൻഷുറൻസ് പരിരക്ഷയുണ്ട്. കമ്പനിയുടെ ഭാഗത്ത് നിന്നുള്ള തെറ്റ് കാരണമാണ് അപകടമുണ്ടായതെന്ന് കരുതുന്നില്ല. എന്നാൽ, ഈ ദുരന്തത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കും. ഒന്നിൽനിന്നും ഒഴിഞ്ഞുമാറില്ല. തന്റെ മക്കൾ മരിച്ചവരുടെ ഓരോ കുടുംബാംഗങ്ങളെയും പോയി കാണുന്നുണ്ട്. കേരളത്തിനു പുറമെ ചെന്നൈയിലും കർണാടകയിലും ഉത്തർപ്രദേശിലുമെല്ലാം മരിച്ച ഓരോരുത്തരുടേയും കുടുംബത്തെ സന്ദർശിക്കും. അവർക്ക് സാമ്പത്തികസംരക്ഷണവും എല്ലാ പിന്തുണയും ഉറപ്പ് നൽകും. ജോലി ആവശ്യമുള്ളവർക്ക് അത് നൽകും. എന്ത് ആവശ്യത്തിനും കമ്പനി മുന്നിൽ നിൽക്കും.ലീസിനെടുത്ത കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഇതുവരെ കമ്പനിക്കെതിരായി ഒരു കേസുമില്ല. റൂമുകളിൽ ഭക്ഷണം പാചകം ചെയ്യാൻ അനുവദിക്കാറില്ല.
60-70 ആളുകൾ ജോലി ചെയ്യുന്ന അടുക്കള തങ്ങൾക്കുണ്ട്. തങ്ങളുടെ മെനു അനുസരിച്ച് തയ്യാറാക്കുന്ന ഭക്ഷണം അതാത് കെട്ടിടങ്ങളിലെ പൊതു ഡൈനിങ് ഹാളിലേക്ക് എത്തിക്കാറാണ് പതിവ്.ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. റിപ്പോർട്ടിൽ ഇക്കാര്യം പറയുന്നില്ല. തങ്ങളുടെ തൊഴിലാളികൾ സൗജന്യമായി നിൽക്കുന്ന കെട്ടിടമാണിത്. 80-90 ആളുകൾ അപകടസമയത്ത് കെട്ടിടത്തിലുണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. 40 ആളുകൾ നിലവിൽ ആശുപത്രിയിൽ കഴിയുന്നുണ്ട്.കുവൈത്ത് സർക്കാറും ഇന്ത്യൻ എംബസിയും കൃത്യമായി ഇടപെട്ടു. കേന്ദ്രസർക്കാർ നല്ല രീതിയിൽ ഇടപെട്ടു. 48 മണിക്കൂറിനുള്ളിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനായി.
തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രമധ്യേയാണ് അപകടവിവരം അറിയുന്നത്. വാർത്ത അറിഞ്ഞതോടെ തകർന്നുപോയി. 25-27 വർഷമായി ഞങ്ങളോടൊപ്പം ജോലി ചെയ്യുന്നവരുണ്ട്. ഒരുപാട് പേടിച്ചു. വീട്ടിലിരുന്ന് കരയുകയായിരുന്നു. വിഷയം അറിഞ്ഞതോടെ യാത്ര ഒഴിവാക്കി തിരുവല്ലയിലെ വീട്ടിലേക്ക് പോയി. പ്രഷറും ഷുഗറും വർധിച്ച് അസ്വസ്ഥത അനുഭവപ്പെട്ടു. പെട്ടെന്നുതന്നെ ആശുപത്രിയിലേക്ക് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.