ന്യൂഡല്‍ഹി: മൂന്നാം എൻഡിഎ സർക്കാർ ഇന്ന് അധികാരമേൽക്കും. രാഷ്ട്രപതി ഭവനിൽ വൈകിട്ട് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സഹമന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. ഏഴ് അയൽ രാജ്യങ്ങളിലെ ഭരണാധികാരികൾ ചടങ്ങിന് സാക്ഷിയാകും. വൈകിട്ട് 7.15ന് പ്രൗഢഗംഭീരമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ.
2014ലും 2019ലും ബിജെപിക്ക് തനിച്ചു ഭൂരിപക്ഷമുള്ള സർക്കാരുകളെയാണ് നരേന്ദ്ര മോദി നയിച്ചത് എങ്കിൽ ഘടകകക്ഷികൾ കൂടി കടിഞ്ഞാൺ കൈവശപ്പെടുത്തിയ മന്ത്രിസഭയെയാണ് മോദി ഇനി നയിക്കുക. മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യുമോ എന്ന് സ്ഥിരീകരണം ആയിട്ടില്ല.8000 ത്തിലേറെ പേരെയാണ് സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചിരിക്കുന്നത്. ശ്രീലങ്കൻ പ്രസിഡൻറ് റനിൽ വിക്രമ സിംഗെ , ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന, നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡ , മാലിദ്വീപ്, സീ ഷെൽസ്, മൗറീഷ്യസ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികൾ ചടങ്ങിൽ പങ്കെടുക്കും. ശുചീകരണ തൊഴിലാളികൾ, സെൻട്രൽ വിസ്ത പദ്ധതിയിലെ നിർമ്മാണ തൊഴിലാളികൾ, വന്ദേ ഭാരത് ട്രെയിനിൻ്റെ ലോക്കോ പൈലറ്റ്മാർ, തുടങ്ങിയവരും ചടങ്ങിന് സാക്ഷിയാകും.അതേസമയം സത്യപ്രതിജ്ഞയ്ക്ക് കോണ്‍ഗ്രസിന് ക്ഷണം ലഭിച്ചില്ലെന്ന് ജയറാം രമേശ്. ലോകനേതാക്കള്‍ക്ക് വരെ ക്ഷണമുണ്ട്. രാഷ്ട്രീയവും ധാര്‍മികവുമായി തോറ്റ ഒരു വ്യക്തിയുടെ സത്യപ്രതിജ്ഞയ്ക്ക് എങ്ങനെ പങ്കെടുക്കുമെന്നും ജയറാം രമേശ് ചോദിച്ചു. ചടങ്ങിന് തനിക്കും ക്ഷണം ലഭിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂരും വ്യക്തമാക്കി. ചടങ്ങ് നടക്കുന്ന സമയം ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം കാണുമെന്നും തരൂര്‍ പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ഇന്നലെ പറഞ്ഞിരുന്നു. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ സംയുക്ത തീരുമാനം ഇതുവരെ പുറത്ത് വന്നിട്ടില്ല. ഈ ഘട്ടത്തില്‍ തന്നെയാണ് പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നത്.