തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിനെ പ്രതി ചേര്‍ത്ത ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍.MV Govindan against ED’s action against CPM in Karuvannur bank fraud case
കരുവന്നൂർ ബാങ്കിലുണ്ടായ തട്ടിപ്പ് ഫലപ്രദമായി കൈകാര്യം ചെയ്യണം എന്നതില്‍ ഞങ്ങള്‍ക്ക് തർക്കമില്ല. എന്നാലിവിടെ രാഷ്ട്രീയ പാർട്ടികളെ പ്രതി ചേർക്കുന്നത് രാഷ്ട്രീയ പ്രേരിതമായാണ്. ഇതില്‍ സിപിഎമ്മിനെ പ്രതിചേർത്ത് പുകമറ സൃഷ്ടിക്കാനാണ് ശ്രമം.
സിപിഎമ്മിന് കരുവന്നൂർ ബാങ്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന് വരുത്തിത്തീർത്ത് രാഷ്ട്രീയ പ്രേരിതമാക്കുകയാണ് കാര്യങ്ങള്‍. അതിൻ്റെ വിവരങ്ങളൊന്നും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെ ലഭിച്ച അറിവുകള്‍ മാത്രമേയുള്ളൂ.
കഴിഞ്ഞ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബാങ്കില്‍ നിന്ന് പിൻവലിച്ച ഒരു കോടി രൂപ മരവിപ്പിക്കാനുള്ള നീക്കം നിലവില്‍ നിയമപരമായി നേരിടുകയാണ്. ഇപ്പോള്‍ പുതിയ വാദവുമായാണ് അന്വേഷണ ഏജൻസികള്‍ രംഗത്തെത്തിയിരിക്കുന്നത്.
സംസ്ഥാനത്തുടനീളം സിപിഎമ്മിൻ്റെ ബ്രാഞ്ചുകള്‍ക്ക് ഓഫീസുകളുണ്ട്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഈ ഓഫീസ് വാങ്ങുന്നത് ജില്ലാ കമ്മിറ്റിയുടെ പേരിലാണ്. ലോക്കല്‍ കമ്മിറ്റിയുടെ കീഴിലുള്ള സ്വത്ത് ജില്ലാ കമ്മിറ്റിയുടെ പേരിലാണ് രജിസ്റ്റർ ചെയ്യുക. എല്ലാ രേഖകളും ഇത്തരത്തില്‍ തന്നെയാണുള്ളത്. ഈ ഓഫീസ് പിടിച്ചെടുക്കാനാണ് ഇഡി ശ്രമിക്കുന്നത്. തികച്ചും തെറ്റായ പ്രവർത്തിയാണിത്.
മറ്റൊരു വിഷയവും ഉന്നയിക്കാൻ ഇല്ലാത്ത ഘട്ടത്തില്‍ ഇഡി ശ്രമിക്കുന്നത് പാർട്ടിയുടെ പേരില്‍ പഴിചാരാനാണ്. എല്ലാ പ്രതിപക്ഷ പാർട്ടികളോടും ചെയ്യുന്ന നിലപാടിൻ്റെ മറ്റൊരു പതിപ്പാണ് ഇവിടെ ഇപ്പോള്‍ കണ്ടത്. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനുള്ള ശ്രമത്തിലാണ് പാർട്ടി.
സിപിഎമ്മിനെതിരെ വരുന്നു എന്ന് പറയുമ്ബോള്‍ എന്തടിസ്ഥാനത്തിലാണ് അത്തരത്തില്‍ അവകാശപ്പെടുന്നത്. ഏതെങ്കിലും ഒരു ലോക്കല്‍ കമ്മിറ്റിയുടെ ഓഫീസ് രേഖയെടുത്ത് എങ്ങനെ പാർട്ടിയുടെ പേരില്‍ കേസെടുക്കാനാണ്. പ്രതിക്ഷത്തെ ആക്രമിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുകയുമാണ് ഇവരുടെ ശ്രമമെന്നും എംവി ഗോവിന്ദൻവ്യക്തമാക്കി.