ചെന്നെെ: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. സ്നേഹിച്ചു വിവാഹം ചെയ്ത യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തി. murder in the name love
ചെന്നെെയ്ക്ക് സമീപം പള്ളിക്കരണായി സ്വദേശി പ്രവീണിനെയാണ് (25) ഭാര്യ ശർമിയുടെ ബന്ധുക്കൾ ക്രൂരമായി കൊന്നത്.
പള്ളിക്കരണായിലെ ഒരു ബാറിന് മുന്നില്‍ ഇന്നലെ രാത്രി യായിരുന്നു സംഭവം. ബാറിന് മുന്നിലിട്ട് പ്രവീണിനെ വളഞ്ഞ നാലംഗസംഘം അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം ശർമിയുടെ സഹോദരൻ ദിനേശ് ഉള്‍പ്പെടെയുള്ളവരാണ് പ്രവീണിനെ ആക്രമിച്ചതെന്നാണ് വിവരം.
ശർമിയും പ്രവീണും കഴിഞ്ഞ നവംബറിലാണ് വിവാഹിതരായത്. ഇരുവരുടെയും വിവാഹത്തിന് ശർമിയുടെ കുടുംബം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് മറികടന്നായിരുന്നു വിവാഹം. സംഭവത്തില്‍ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.