കൊല്ലം : ആശ്രാമം മൈതാനത്ത് ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരിയെ ഉപേക്ഷിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. സ്ത്രീ ഒക്കത്തിരുത്തിയാണ് ഓട്ടോയിൽ നിന്ന് കുട്ടിയെ മൈതാനത്ത് എത്തിച്ചത്. more scenes of abandoning a six year old girl in kollam oyur
ആശ്രാമം മൈതാനത്ത് എത്തിച്ചത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.14 നാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കേസിലെ പൊലീസ് അന്വേഷണത്തിലാണ് നിർണായക ദൃശ്യങ്ങൾ കണ്ടെത്തിയത്.
പട്ടാപ്പകല്‍ ചിന്നക്കടയില്‍ നിന്ന് കാല്‍നടയായി കൊല്ലം കെ.എസ്.ആര്‍.ടി.സി. സ്റ്റാൻഡിലെത്തി ലിങ്ക് റോഡ് വഴി ആശ്രാമം മൈതാനത്ത് എത്തിയ സ്ത്രീയെയും കുട്ടിയേയും ലിങ്ക് റോഡില്‍ നിന്ന് ഓട്ടോയില്‍ കയറുന്നതുവരെ ആരും തിരിച്ചറിഞ്ഞില്ല.
ഓട്ടോയില്‍ മൈതാനത്തേക്ക് സഞ്ചരിച്ചത് അര കിലോമീറ്റര്‍ ദൂരമാണ്. ഓട്ടോയില്‍ കയറിയ സ്ഥലത്തിന് തൊട്ടടുത്താണ് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസ്. മൈതാനത്ത് എത്തിയ സമയം ഒരു പൊലീസ് ജീപ്പ് അതുവഴി കടന്നു പോയതായും വിവരമുണ്ട്.
അതേസമയം, ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ നാലാം ദിനവും ഒരു തുമ്പും കിട്ടാതെ പൊലീസ് വലയുകയാണ്. 2014 ന് ശേഷം രജിസ്റ്റർ ചെയ്ത സ്വഫ്റ്റ് ഡിസയർ വാഹനങ്ങളുടെ വിവരങ്ങൾ പൊലീസ് മോട്ടോർ വാഹന വകുപ്പിനോടും കാർ കമ്പനിയോടും തേടിയിട്ടുണ്ട്.
റേഞ്ച് ഡിഎജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ ഇന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നു.നാടിനെ നടുക്കിയ തട്ടിക്കൊണ്ട് പോകൽ നടന്നിട്ട് നാല് ദിവസമായി. ഇതുവരെയും പ്രതികളെ കുറിച്ച് ഒരു സൂചനയുമില്ല. ദേശീയപാത നിർമാണം നടക്കുന്നതിനാൽ തുടർച്ചയായ ദൃശ്യങ്ങൾ സിസിടിവിയിൽ കിട്ടുന്നില്ല.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ, പാരിപ്പള്ളിയിലെ കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ ഓട്ടോയെ പറ്റിയും ഇതുവരെ ഒരു സൂചനയുമില്ല. പൊലീസ് പുറത്തുവിട്ട രേഖാചിത്രങ്ങളുമായി ബന്ധപ്പെട്ടും ഇതുവരെ വിവരമില്ല.