ബെംഗളൂരു: ബെംഗളൂരു ചെല്ലക്കരയില്‍ സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍നിന്നും വീണ് പരിക്ക് പറ്റി ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചത്തിൽ അടിമുടി ദുരൂഹത.malayali student died in banglore update
കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന ആൻ ജിജോ (4) ആണ് മരിച്ചത്. ചെല്ലകെരെയിൽ ഉള്ള ഡിപിഎസ്സിന്റെ പ്രീ സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു. കുഞ്ഞിന് അപകടം പറ്റിയത് എങ്ങനെ എന്നതിൽ ദുരൂഹത തുടരുകയാണ്. സ്കൂൾ അധികൃതരുടെ വിശദീകരണത്തിൽ വൈരുധ്യമുണ്ടെന്നാണ് ആക്ഷേപം.
ചൊവ്വാഴ്ച ഉച്ചയോടെ കുഞ്ഞ് കളിക്കുന്നതിനിടെ വീണ് എന്നാണ് ആദ്യം സ്കൂൾ അധികൃതർ പറഞ്ഞത്. പിന്നെ സ്കൂളിന്റെ രണ്ടാം നിലയിൽ നിന്ന് താഴെ വീണെന്ന് സ്‌കൂളുകാർ മാറ്റി പറഞ്ഞു. ആദ്യം കൃത്യമായ ചികിത്സ നൽകാനോ മികച്ച ആശുപത്രിയിൽ കൊണ്ടുപോകാനോ സ്കൂൾ അധികൃതർ തയ്യാറായില്ലെന്നാണ് അച്ഛനമ്മമാർ ആരോപിക്കുന്നത്. കുഞ്ഞിനെ നോക്കാൻ ചുമതല ഉണ്ടായിരുന്ന ആയ മോശമായി പെരുമാറിയിരുന്നുവെന്നും അച്ഛനമ്മമാർ പറഞ്ഞു. അവർ കുഞ്ഞിനെ അപകടപ്പെടുത്തി എന്ന് സംശയമുണ്ടെന്നും അച്ഛനമ്മമാർ പറയുന്നു.
അതേസമയം ഉയരത്തില്‍ നിന്ന് വീണപ്പോഴുള്ള മാരകമായ പരുക്കുകളാണ് കുട്ടിയുടെ ദേഹത്തുള്ളതെന്ന് ഡോക്ടർമാർ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. രണ്ടാം നിലയിലെ ടെറസില്‍ നിന്ന് താഴേക്ക് വീണതായി സംശയിക്കുന്നെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ രണ്ട് ആയമാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം, സംഭവത്തില്‍ സ്‌കൂള്‍ അധികൃതർക്കെതിരെ വിമർശനവുമായി ജിയന്ന ആൻ ജിജോയുടെ കുടുംബം രംഗത്തെത്തി. സ്‌കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. കുട്ടികളെ നോക്കാൻ രണ്ട് ആയമാരുണ്ടായിരുന്നിട്ടും കുട്ടി എങ്ങനെയാണ് കെട്ടിടത്തിന് മുകളിലെത്തിയതെന്നാണ് കുടുംബം ഉന്നയിക്കുന്ന സംശയം.