തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ ഡൽഹിയിൽ ഇടതു മുന്നണി സമരം നടത്തുമെന്ന് എല്‍ഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും സമരത്തില്‍ പങ്കെടുക്കും.
റെയിൽവേയുടെ കാര്യത്തിലും കേരളം കേന്ദ്രത്തില്‍ നിന്ന് അവഗണന നേരിടുന്നുണ്ടെന്ന് ഇ പി ജയരാജൻ പറഞ്ഞു. ജനുവരിയിലാണ് സമരം നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും ജയരാജന്‍ വ്യക്തമാക്കി.
കൂടാതെ സംസ്ഥാനതലത്തില്‍ കണ്‍വെന്‍ഷനുകളും നടത്തും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള നവകേരള സദസ്സിനിടെയായിരിക്കും കണ്‍വെന്‍ഷന്‍ നടത്തുക. ജില്ലകള്‍ തോറും സെമിനാര്‍ ഉള്‍പ്പെടെയുള്ള പരിപാടികളും നടത്തും. ഇടതുമുന്നണി പ്രവര്‍ത്തകരല്ലാത്തവരെയും പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
കേരളത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും കേന്ദ്രം നൽകുന്നില്ല. 58000 കോടി രൂപയുടെ സഹായം കേന്ദ്രം നിഷേധിക്കുകയാണ്. 18 യുഡിഎഫ് എംപിമാർ ഇവിടെ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇവരാരും കേരളത്തോട് കാട്ടുന്ന അവഗണനക്കെതിരെ ഒരു ഇടപെടലും നടത്തുന്നില്ലെന്നും ഇപി ജയരാജന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ യോഗത്തിൽ ആവശ്യപ്പെട്ടിട്ടും യുഡിഎഫ് എംപിമാർ മുഖം തിരിച്ച് നിൽക്കുകയാണ്. കേരളം കൊടുക്കുന്ന നിവേദനത്തിൽ ഒപ്പിടാൻ പോലും എംപിമാർ തയ്യാറായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.