കാസർകോട്: കുവൈറ്റിലെ ദുരന്തത്തിൽ നിരവധി പേരുടെ ജീവൻ നഷ്‌ടമായ വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അതിനിടെ ഈ അഗ്നിബാധയിൽ നിന്നും തന്റെ ജീവൻ അത്ഭുതകരമായി രക്ഷിച്ചത് വാട്ടർ ടാങ്ക് ആണെന്ന് വെളിപ്പെടുത്തുകയാണ് കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ നളിനാക്ഷൻ. ഇത് പറയുമ്പോഴും തന്റെ കൺമുന്നിൽ നടന്ന ദുരന്തത്തിന്റെ ഞെട്ടലിൽ ആണ് അദ്ദേഹം ഇപ്പോഴും.kuwait building fire nalinakshan explains how he escaped from fire
കെട്ടിടം കത്തിയെരിയവേ മുറിയില്‍ പുക നിറയുകയും വെന്തുമരിക്കുമെന്ന് ഉറപ്പാകുകയും ചെയ്തതോടെ നളിനാക്ഷൻ താഴെയുള്ള വാട്ടർ ടാങ്കിലേക്ക് ചാടുകയായിരുന്നു.
ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടെങ്കിലും നളിനാക്ഷന് ജീവൻ രക്ഷിക്കാൻ സാധിച്ചു.
‘കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ തീയിലും പുകയിലും നിറഞ്ഞപ്പോൾഎന്തു ചെയ്യണമെന്നു അറിയില്ലായിരുന്നു. വെന്തെരിയുമെന്ന ഘട്ടം വന്നപ്പോഴാണ് താഴെയുള്ള വാട്ടർ ടാങ്കിന്റെ കാര്യം ഓർത്തത്. ചാടാൻ പറ്റുന്ന പാകത്തിലാണെന്നും ഓർത്തു. പിന്നീടൊന്നും ആലോചിച്ചില്ല. ആ ഭാഗത്തേക്ക് എടുത്തു ചാടി. വീഴ്ചയില്‍ അരയ്ക്കു താഴെ പരുക്കേറ്റു. ആശുപത്രിയില്‍ എത്തുന്നതുവരെ ബോധമുണ്ടായില്ല’- നളിനാക്ഷൻ പറഞ്ഞു.
കരിപ്പൂർ സ്വദേശിയായ നളിനാക്ഷൻ 10 വർഷത്തിലേറെയായി കുവൈറ്റില്‍ ജോലി നോക്കുകയാണ്. കുവൈറ്റിലെ അപകട വാർത്തകള്‍ പുറത്ത് വന്നപ്പോൾ തൃക്കരിപ്പൂർ ഒളവറയിലെ വീട്ടില്‍ അമ്മ ടി വി ശാരദയും സഹോദരങ്ങളും ആശങ്കയിലായിരുന്നു. അതിനിടെയാണ് ഇവരെ തേടി നളിനാക്ഷന്റെ ഫോണ്‍ കോള്‍ എത്തുന്നത്.
നിലവില്‍ ജാബിരിയയിലെ മുബാറകിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. വീഴ്ചയില്‍ പരിക്കേറ്റ നളിനാക്ഷന് ശസ്ത്രക്രിയ വേണ്ടിവന്നേക്കുമെന്ന് ഡോക്ടർമാർ പറഞ്ഞതായി സുഹൃത്തുക്കള്‍ പറഞ്ഞു. ബ്ലഡ് ഡോണേഴ്സ് കേരള, തൃക്കരിപ്പൂർ പാലിയേറ്റിവ് കെയർ സൊസൈറ്റി എന്നിവയുടെ സജീവ പ്രവർത്തകനാണ് നളിനാക്ഷൻ.