ന്യൂഡല്‍ഹി: ഇടക്കാല ജാമ്യ കാലാവധി അവസാനിച്ച് ജയിലിലേക്ക് മടങ്ങേണ്ടി വന്ന സാഹചര്യത്തിൽ പാർട്ടിയിലും സർക്കാരിലും നിർണായക മാറ്റം വരുത്തി അരവിന്ദ് കേജ്‌രിവാള്‍.Kejriwal handed over duties before returning to jail
ആം ആദ്‌മി പാർട്ടിയിലെ രണ്ടാം നിര നേതാക്കള്‍ക്ക് കണ്‍വീനറായ അദ്ദേഹം സർക്കാരിന്റെയും പാർട്ടിയുടെയും ചുമതലകള്‍ നല്‍കി. എന്നാല്‍ ഭാര്യ സുനിത കേജ്‌രിവാള്‍ തല്‍ക്കാലം സജീവ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങേണ്ടതില്ലെന്ന് നിർദ്ദേശം നല്‍കി.
ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ജയിലിലേക്ക് തിരികെ പോകുന്നതിന് മുമ്ബ് ദീൻദയാല്‍ ഉപാദ്ധ്യായ മാർഗിലെ ആംആദ്മി പാർട്ടി ആസ്ഥാനത്ത് യോഗശേഷമാണ് നിർണായക തീരുമാനമുണ്ടായത്.
അതേസമയം രാജ്യസഭാംഗവും പാർട്ടി വക്താവുമായ സഞ്‌ജയ് സിംഗിന് ചുമതലകള്‍ നല്‍കിയിട്ടില്ല. സർക്കാരിന്റെ ഭരണ ഏകോപന ചുമതല മന്ത്രി അതിഷി മർലെനയ്‌ക്കാണ്. പാർട്ടിയുടെ നിയന്ത്രണ ചുമതല സംഘടനാ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക്കിനാണ്. മന്ത്രി സൗരഭ് ഭരദ്വാജും പഥക്കിന് സഹായത്തിനുണ്ടാകും.
അതേസമയം ഏകാധിപത്യത്തിനെതിരെ പോരാട്ടം തുടരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ജയിലിലേക്ക് മടങ്ങും മുൻപ് ദീൻദയാല്‍ ഉപാദ്ധ്യായ മാർഗിലെ ആംആദ്മി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
അഴിമതി നടത്തിയതിന് അല്ല തന്നെ ജയിലിലടച്ചത്. ഏകാധിപത്യത്തിനെതിരെ ശബ്ദമുയർത്തിയതു കൊണ്ടാണ്. കോഴ ആരോപണത്തില്‍ ഒരു രൂപ പോലും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ സമ്മതിച്ചിട്ടുണ്ട്. താൻ പഠിച്ച കള്ളനെന്നാണ് മോദി പറയുന്നത്.
രാജ്യത്തെ രക്ഷിക്കാനാണ് താൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. മോദി സർക്കാർ മൂന്നാമതും അധികാരത്തില്‍ വരുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യാജമാണ്. പ്രതിപക്ഷത്തെ പാർട്ടി പ്രവർത്തകരെ വിഷാദത്തിലാക്കാനാണ് ഈ കളികള്‍.
ബി.ജെ.പി വീണ്ടും സർക്കാർ രൂപീകരിക്കാൻ പോകുന്നില്ല. വോട്ടെണ്ണല്‍ ദിനത്തില്‍ ജാഗ്രത പുലർത്തണം. ഹനുമാൻ സ്വാമി ഏകാധിപത്യത്തെ നശിപ്പിക്കും. എന്നാണ് തിരികെയെത്തുന്നതെന്ന് അറിയില്ലെന്നും കേജ്‌രിവാള്‍ കൂട്ടിച്ചേർത്തു.