ലണ്ടൻ; ഈസ്റ്റർ വാരാന്ത്യത്തിൽ രണ്ട് ദശലക്ഷം ആളുകൾ അവധിക്കാല യാത്രകൾ ആരംഭിക്കാൻ കാത്തിരിക്കുമ്പോൾ തടസ്സം സൃഷ്ടിച്ച് നെൽസൺ കൊടുങ്കാറ്റ് . കനത്ത മഴയിൽ റോഡുകൾ വെള്ളത്തിനടിയിലാകുന്നു, ശക്തമായ കാറ്റ് കാരണം ട്രെയിനുകൾ വൈകുന്നു, വിമാനങ്ങൾ ലാൻഡിംഗ് റദ്ദാക്കാൻ നിർബന്ധിതരാകുന്നു, ഇത് യാത്രയ്ക്ക് ഭീഷണിയായി.റെക്കോർഡ് യാത്രക്കാരെ വരവേൽക്കാൻ തയ്യാറെടുക്കുകയാണെന്ന് മാഞ്ചസ്റ്റർ എയർപോർട്ട് അറിയിച്ചു.
തുർക്കി, ദുബായ്, കാനറി ദ്വീപുകൾ എന്നിവിടങ്ങളിലേക്ക് കൂടുതൽ ആളുകൾ പറക്കുന്നു. യുകെയിൽ ഈർപ്പവും കാറ്റും ഉള്ള കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാൽ ആഘോഷം വിദേശത്തേക്ക് മാറ്റുകയാണ്.
എന്നിരുന്നാലും, 80 മൈൽ വേഗതയിലുള്ള കാറ്റ്, മഞ്ഞ്, ആലിപ്പഴം, ഇടിമിന്നൽ എന്നിവയ്‌ക്കൊപ്പം യുകെയിലെ അവസ്ഥ വെല്ലുവിളി നിറഞ്ഞതാണ്. കപ്പലുകളുടെ പ്രവർത്തനം കാര്യമായി തടസ്സപ്പെട്ടു. പാർക്കുകളും മൃഗശാലകളും പൂന്തോട്ടങ്ങളും അടച്ചിടേണ്ടി വന്നു. തെക്കൻ ഇംഗ്ലണ്ടിലാണ് പ്രതിസന്ധി രൂക്ഷമായത്.
തെക്കൻ തീരത്ത് കോൺവാൾ മുതൽ കെൻ്റ്, സഫോൾക്ക് വരെ 17 മണിക്കൂർ കൂടി കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ലണ്ടൻ ഉൾപ്പെടെ ഇംഗ്ലണ്ടിൻ്റെ ചില ഭാഗങ്ങളിൽ ഒന്നോ രണ്ടോ ചുഴലിക്കാറ്റുകൾക്ക് സാധ്യതയുണ്ടെന്ന് ടൊർണാഡോ ആൻഡ് സ്റ്റോം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നൽകി.