തമിഴ്നാട്: തെക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ റെഡ് അലർട്ട് കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. Heavy rain continues in Tamil Nadu
ഞായറാഴ്ച നാല് ജില്ലകളിലും കനത്ത മഴ പെയ്തതിനാൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിങ്കളാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.
ശക്തമായ മഴയിൽ റെയിൽവേ സ്റ്റേഷനുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് നിരവധി ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) കണക്കനുസരിച്ച് തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂരിൽ തിങ്കളാഴ്ച പുലർച്ചെ 1:30 വരെ 606 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
ശനിയാഴ്ച മുതൽ തെക്കൻ തമിഴ്‌നാട്ടിലെ മിക്ക സ്ഥലങ്ങളിലും ശക്തമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കനത്ത മഴയെത്തുടർന്ന്, ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താനും വെള്ളപ്പൊക്ക മുന്നറിയിപ്പ് നേരിടാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി തമിഴ്‌നാട് സർക്കാർ മന്ത്രിമാരെ ദുരിതബാധിത ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്.
നാല് ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും എല്ലാ വകുപ്പുകളുമായും ഏകോപിപ്പിക്കാനും സംസ്ഥാന സർക്കാർ നാല് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
അനുബന്ധ ജോലികൾക്കായി മറ്റ് നാല് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി ശിവദാസ് മീണ ഞായറാഴ്ച നാല് ജില്ലകളിലെ ജില്ലാ കളക്ടർമാരുമായി വീഡിയോ കോൺഫറൻസിങ് വഴി ചർച്ച നടത്തി.
സ്ഥിതിഗതികൾ നേരിടാൻ ഉചിതമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. സംസ്ഥാന ദുരന്തനിവാരണ സംഘത്തിന്റെ മൂന്ന് ടീമുകളെ കന്യാകുമാരിയിലും തിരുനെൽവേലിയിലും വിന്യസിച്ചിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ജലാശയങ്ങൾക്ക് സമീപം താമസിക്കുന്നവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അവശ്യ ജീവനക്കാരുമായി മാത്രം പ്രവർത്തിക്കാൻ സ്വകാര്യ കമ്പനികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.