തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നൽ ജാഗ്രത കർശനമായി പാലിക്കണം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല. തെക്കൻ തമിഴ്നാട് തീരത്തായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കാറ്റും ശക്തമാണ്. ഇതിന്റെ സ്വാധീനഫലമായാണ് തുലാവർഷം ശക്തമാകുന്നത്.
മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്.
നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. വടക്കന്‍ ജില്ലകളിലെ തീരമേഖലകളിലും മലയോരമേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
മധ്യ, തെക്കന്‍ കേരളത്തില്‍ മലയോര മേഖലകളിലും മഴ കനത്തേക്കും. ഇടിമിന്നല്‍ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.
എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ ഇന്നലെയും കനത്ത മഴ പെയ്തു. കാലടിയിലും അങ്കമാലിയിലും റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലായിരുന്നു. കാലടി മലയാറ്റൂര്‍ പാതയിലാണ് രൂക്ഷമായ വെള്ളക്കെട്ട്. കാലടി നീലേശ്വരത്ത് ആറ് മണിക്കൂറില്‍ 16 സെന്‍റീമീറ്റര്‍ മഴയാണ് പെയ്തതത്. അങ്കമാലിയില്‍ പ്രധാന റോഡുകള്‍ക്ക് പുറമെ ഇടറോഡുകളും വെള്ളത്തിലായി. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലും വെള്ളക്കെട്ട് തുടരുകയാണ്. ഇന്നലെ മുതല്‍ നാല് ദിവസം ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.