ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയ്ത്രയെ അയോഗ്യയാക്കാനുള്ള ശുപാർശയുമായി പാർലമെൻ്റ് എത്തിക്സ് കമ്മിറ്റി. പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചത് കോഴ വാങ്ങി എന്ന ആരോപണത്തിലാണ് മഹുവയ്ക്കെതിരെയുള്ള ശുപാർശ.
എത്തിക്സ് കമ്മിറ്റി യോഗം ചേർന്ന് റിപ്പോർട്ട് നൽകാണാനാണ് തീരുമാനം. എന്നാൽ മഹുവ മൊയ്ത്ര തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നു. മഹുവ മൊയ്‌ത്രയും ദർശൻ ഹിരാനന്ദാനിയും തമ്മിലുള്ള പണമിടപാടിനെ കുറിച്ച് അന്വേഷിക്കണം എന്ന് എത്തിക്‌സ് പാനൽ സർക്കാരിനോട് ആവശ്യപ്പെട്ടു എന്ന് പാര്‍ലമെന്‍റുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. മഹുവ ബിജെപി എം പി നിഷികാന്ത് ദുബെയ്ക്കും അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായിക്കുമെതിരെ വക്കീൽ നോട്ടീസ് അയച്ചു.
നവംബർ രണ്ടാം തീയതി എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായ മഹുവ മൊയ്ത്ര കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. എത്തിക്സ് കമ്മിറ്റി മാന്യമല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചുവെന്നാണ് മഹുവയുടെ പക്ഷം. പിന്നാലെ പ്രതിപക്ഷ എംപിമാരും ഹിയറിങ് രീതിയെ ചോദ്യം ചെയ്ത് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. എത്തിക്‌സ് കമ്മിറ്റിയെ അപമാനിക്കുന്ന രീതിയാണ് മഹുവ മൊയ്ത്രയും പ്രതിപക്ഷ എംപിമാരും കാണിച്ചത് എന്ന് ബിജെപി എംപി നിഷികാന്ത് ദുബെയുടെ പ്രതികരണം.ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മഹുവ മൊയ്ത്ര യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കണം എന്ന ഉദ്ദേശത്തോടുകൂടെയാണ് എത്തിക്സ് കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയത്.എന്നൽ യഥാർത്ഥ വിഷയം ദേശസുരക്ഷയെ ബാധിക്കുന്നതാണെന്നും നിഷികാന്ത് ദുബെ പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ ലോക്സഭയുടെ എല്ലാ നടപടിക്രമങ്ങളും ചട്ടങ്ങളും താറുമാറായി എന്ന് വിമർശിച്ചു കൊണ്ട് മഹുവ മൊയ്ത്ര ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതി. തനിക്കെതിരെയുള്ള അന്വേഷണത്തില്‍ സഭയുടെ എത്തിക്സ് കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചതിനെ പരാമര്‍ശിച്ചായിരുന്നു മഹുവ മൊയ്ത്രയുടെ ആരോപണം. മുന്‍പരാതികളില്‍ സ്പീക്കര്‍ ഉദാസീനത കാണിച്ചതായും മഹുവ കത്തില്‍ ഉൾപ്പെടുത്തി.
ഒരു വാര്‍ത്താചാനലിന് രഹസ്യ റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ ലഭിച്ചപ്പോൾ താൻ ഞെട്ടിയാതയും, ഇത് ലോക്സഭാ നിയമങ്ങളുടെ ലംഘനമാണ് എന്നും മഹുവ കത്തില്‍ കുറിച്ച് . ‘ഏറ്റവും നിന്ദ്യമായ ചട്ടലംഘന’മാണ് ഇതെന്നും മഹുവ ചേർത്തു.മഹുവയ്ക്ക് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി എത്തി. മഹുവയെ അഭിഷേക് ബാനര്‍ജി ‘രാഷ്ട്രീയ ഇര’ എന്നാണ് വിശേഷിപ്പിച്ചത്, തന്റെ നേര്‍ക്കുള്ള അതിക്രമങ്ങള്‍ക്കെതിരെ പോരാടാനുള്ള ധൈര്യവും ഊർജ്ജവും അവർക്ക് ഉണ്ടന്ന് അഭിപ്രായപ്പെട്ടു. മഹുവക്കെതിരെയുള്ള ആരോപണങ്ങളില്‍ പ്രതികരിക്കണ്ട എന്ന പാർട്ടിയുടെ ആവശ്യം നിലവിൽ ഉള്ളപ്പോൾ തന്നെയാണ് ബാനര്‍ജിയുടെ ഈ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്.