ഡൽഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട് കേസെടുത്ത് ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു.വീഡിയോയുടെ യഥാർത്ഥ ഉറവിടത്തെക്കുറിച്ഛ് അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഡൽഹി പൊലീസ് ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (ഐഎഫ്എസ്ഒ) യൂണിറ്റാണ് കേസ് ഏറ്റെടുത്തത് . ഐപിസി 465 (വ്യാജ രേഖയുണ്ടാക്കൽ), 469 (പ്രശസ്‌തിക്ക് കോട്ടം വരുത്താൻ വേണ്ടി വ്യാജ രേഖയുണ്ടാക്കൽ) തുടങ്ങി ഐടി നിയമത്തിലെ സെക്ഷൻ 66, 66 ഇ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.ഡൽഹി വനിതാ കമ്മീഷൻ പൊലീസിന് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് വീഡിയോയുമായി ബന്ധപ്പെട്ട അന്വേഷണം ശക്തമാക്കാൻ നടപടി ഉണ്ടായത്.
സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ഡീപ് ഫേക്കുകള്‍ക്കെതിരെ കേന്ദ്രം രണ്ട് ദിവസം മുൻപ് മുന്നറിയിപ്പു നൽകി. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഡീപ് ഫേക്കുകള്‍ തടയാന്‍ ഉത്തരവാദിത്തമുണ്ടെന്നാണ് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചത്. ഇരയായവര്‍ക്ക് നിയമനടപടിയുമായി മുന്നോട്ട് പോകാനുള്ള സൗകര്യം കേന്ദ്രം തയ്യാറാക്കിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ പരാതി ലഭിച്ച് 24 മണിക്കൂറിനകം തന്നെ മോര്‍ഫ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നീക്കം ചെയ്യണമെന്ന കര്‍ശന നടപടി കേന്ദ്രം സ്വീകരിക്കും എന്നും ഉറപ്പ് നല്‍കി.