കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ നടപ്പിലാക്കിയ വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യത്തിലും തിരിമറിയെന്ന് പരാതി. വോട്ട് ചെയ്ത് ബോക്‌സിൽ നിക്ഷേപിച്ച ബാലറ്റ് പുറത്തെടുത്തതായാണ് പരാതി. കോഴിക്കോട് ബാലുശ്ശേരി 31ാം നമ്പർ ബൂത്തിലാണ് സംഭവം. Complaints that the facility of voting at home has also changed
വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് കവറിലിട്ട് സീൽ ചെയ്യാതെ ബോക്സിൽ നിക്ഷേപിച്ചു. അബദ്ധം മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ബോക്സിൽ നിന്ന് ബാലറ്റ് തിരികെയെടുത്തു. തിരികെയെടുത്ത ബാലറ്റ് കവറിലിട്ട് സീൽ ചെയ്ത് വീണ്ടും നിക്ഷേപിക്കുകയായിരുന്നു.
സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടർ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ വീട്ടിലിരുന്നു വോട്ടു ചെയ്തവരുടെ ബാലറ്റുകൾ സീൽ ചെയ്ത പെട്ടിയിലാക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം ലംഘിച്ച് പല സ്ഥലങ്ങളിലും കൊണ്ടുപോകുന്നത് ക്യാരിബാഗുകളിലും തുറന്ന സഞ്ചികളിലും ആണെന്നും വിമര്‍ശനമുണ്ട്.
ഇത്തരം വോട്ടുകൾ സീൽ ചെയ്ത പെട്ടികളിൽ കൊണ്ടുപോകണമെന്ന് കഴിഞ്ഞ മാസം 20നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) വിളിച്ചു ചേർത്ത യോഗത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സിഇഒ ഇതിനു നിർദേശം നൽകി.
എന്നാൽ ഇതു പാലിക്കാതെ, ക്യാരിബാഗിലും തുറന്ന സഞ്ചിയിലും ബാലറ്റ് കൊണ്ടുപോകുന്നതിനെച്ചൊല്ലി ആലപ്പുഴ, വടകര മണ്ഡലങ്ങളിൽ പോളിങ് ടീമിലെ ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരും തമ്മിൽ തർക്കമുണ്ടായി.
കോൺഗ്രസ് ഇതു സംബന്ധിച്ചു കമ്മിഷനു പരാതി നൽകി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്തും ഇതേ പരാതി പലയിടത്തുമുണ്ടായിരുന്നു.
85 വയസ്സു പിന്നിട്ട 1,41,042 പേരും 40 ശതമാനത്തിലേറെ അംഗപരിമിതിയുള്ള ഭിന്നശേഷിക്കാരായ 69,043 പേരും ഉൾപ്പെടെ 2.10 ലക്ഷം വോട്ടർമാരാണ് വീട്ടിൽ തന്നെ വോട്ടു ചെയ്യുന്നത്. തിങ്കളാഴ്ച ‘വീട്ടു വോട്ടിങ്’ തുടങ്ങി. 25 നു മുൻപ് അവസാനിക്കും.
ഇന്നലെ മുതലാണ് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യമാരംഭിച്ചത്. വോട്ട് ചെയ്യാൻ കഴിയില്ലെന്ന് ബൂത്ത് ലെവൽ ഓഫീസർമാർക്ക് അപേക്ഷ നൽകിയവരുടെ വീടുകളിലാണ് അധികാരപ്പെട്ടവരെത്തി വോട്ട് രേഖപ്പെടുത്താൻ അവസരം നൽകുന്നത്.