കൊച്ചി: ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അമ്മയുടെ സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി ഷാനിഫ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. child found dead in kochi news follow up
ക്രൂരമായാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാല്‍മുട്ടുകൊണ്ട് തലയ്ക്കടിച്ച് യുവാവാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് സൂചന.
മരണം ഉറപ്പുവരുത്താൻ യുവാവ് കുഞ്ഞിന്റെ ശരീരത്തില്‍ കടിച്ചുവെന്നും പൊലീസ് പറയുന്നു. കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചാണ് ലോഡ്ജില്‍ മുറിയെടുത്തത് എന്നാണ് കുഞ്ഞിന്റെ ഇയാളുടെ മൊഴി. യുവതിക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
കുഞ്ഞു ജനിച്ച അന്നുമുതല്‍, ഷാനിഫ് കുഞ്ഞിനെ നിരവധി തവണ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കുഞ്ഞ് ബാദ്ധ്യതയാണെന്നും ഒഴിവാക്കണമെന്നും ഉദ്ദേശിച്ചാണ് കറുകപ്പള്ളിയിലെ ലോഡ്ജില്‍ അശ്വതിയുമായി ഷാനിഫ് മുറിയെടുക്കുന്നത്.
ഇവിടെ വച്ച് പ്രതി തന്റെ കാല്‍മുട്ടില്‍ തല ഇടിപ്പിച്ച് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. കൂടാതെ കുഞ്ഞിന്റെ നെഞ്ചിലും ശക്തിയായി ഇടിച്ചു.
ഇതോടൊപ്പം മരണം ഉറപ്പാക്കാൻ അബോധാവസ്ഥയിലായ കുഞ്ഞിന്റെ ശരീരത്തില്‍ കടിക്കുകയും ചെയ്തു. കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും അശ്വതി ഒരു എതിര്‍പ്പു പ്രകടിപ്പിച്ചില്ല.
മാത്രമല്ല അബോധാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചതും ഇരുവരും ഒരുമിച്ചായിരുന്നു. അനക്കമില്ലാതെ കണ്ടപ്പോള്‍ ആശുപത്രിയില്‍ എത്തിച്ചതാണെന്നും തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങിയതാകാമെന്നുമാണ് ഇവര്‍ ആദ്യം പറഞ്ഞത്.
എന്നാല്‍ കുഞ്ഞിന്റെ ശരീരത്തിലെ അസ്വാഭാവികമായ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെയാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്.
കുഞ്ഞിന്റെ തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം രാവിലെയാണ് കുഞ്ഞിനെ മരിച്ച നിലയില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിക്കുന്നത്.
കുട്ടിയുടെ അമ്മയും ഷാനിഫും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇരുവരും നിയമപരമായി വിവാഹിതരല്ല. ഡിസംബര്‍ ഒന്നിനാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞുമായി യുവതിയും യുവാവും കറുകപ്പിള്ളിയിലെ ലോഡ്ജില്‍ മുറിയെടുക്കുന്നത്.