തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചിരിക്കുന്ന വിജയം നിറം മങ്ങിയതാണ്. രണ്ടു തവണ ലഭിച്ച വിജയത്തിന്‍റെ മാറ്റ് ഇത്തവണയില്ല. വര്‍ഗ്ഗീയതയും ഭരണ വിരുദ്ധ വികാരവും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പ്രതിഫിച്ചു. BJP suffered an unexpected setback in the Lok Sabha elections
എക്സിറ്റ് പോളുകള്‍ പോലും ബി ജെ പി മുന്നണി 400 കടന്നേക്കുമെന്ന് പ്രവചിച്ചപ്പോള്‍ 300 പോലും കടക്കാന്‍ സാധിച്ചില്ല. ഹിന്ദു ഹൃദയ ഭൂമിയായ യുപിയില്‍ പോലും ബിജെപി തറപറ്റി. കൂടാതെ മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ, ഹരിയാന ഫലങ്ങൾ പോലും വലിയ തിരിച്ചടിയായി.
ഉത്തർപ്രദേശിൽ ഇന്ത്യ മുന്നണിയുടെ തേരോട്ടമായിരുന്നു അരങ്ങേറിയത്. ആറു കേന്ദ്ര മന്ത്രിമാരെയും സംസ്ഥാന മന്ത്രിയെയും പിന്നിലാക്കിയാണ് സമാജ്‌വാദി പാർട്ടിയും കോൺഗ്രസും യുപിയിൽ കുതിച്ചത്. കേന്ദ്രമന്ത്രിയായ സ്‌മൃതി ഇറാനി അമേഠിയിൽ തോറ്റത് വലിയ നാണക്കേട് ആയെന്നു തന്നെ പറയാം.
അപ്രതീക്ഷിത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് യുപിയില്‍ ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഉള്‍പ്പെടുന്ന ഇന്ത്യാ സഖ്യം 44 സീറ്റുകള്‍ പിടിച്ച് ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്.
38 സീറ്റുകളിലാണ് സമാജ് വാദി പാര്‍ട്ടി മുന്നിട്ടത്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയായി എസ്.പി മാറി. ബിജെപി നേടിയത് 34 സീറ്റുകളാണ്. എന്‍ഡിഎയിലെ മറ്റു കക്ഷികളായ ആര്‍എല്‍ഡിയും എപിയും ഓരോ സീറ്റും. കോണ്‍ഗ്രസ് ഇവിടെ ഏഴ് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, അഖിലേഷ് യാദവ്, ഭാര്യ ഡിംപിള്‍ യാദവ്, രാഹുല്‍ ഗാന്ധി, കിഷോരിലാല്‍ ശര്‍മ എന്നിങ്ങനെ പ്രമുഖരുടെ നിരതന്നെ മത്സരിച്ച സംസ്ഥാനമായിരുന്നു യുപി.
പതിറ്റാണ്ടുകളായി ബിജെപിയുടെ വാഗ്ദാനമായിരുന്ന അയോധ്യയിലെ രാമക്ഷേത്രം യാഥാര്‍ഥ്യമാക്കിയ ശേഷമുള്ള തിരഞ്ഞെടുപ്പായിരുന്നു ഇത്. ഈ തിരഞ്ഞെപ്പില്‍ ഇവിടെ ബിജെപിയുടെ ഏറ്റവും പ്രധാന തിരഞ്ഞെടുപ്പ് വിഷയവും രാമക്ഷേത്രംതന്നെയായിരുന്നു.
എന്നാല്‍, അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ബിജെപി സ്ഥാനാര്‍ഥി പരാജയപ്പെട്ടു എന്നതാണ് ശ്രദ്ധേയം.
2019ല്‍ 62 സീറ്റുകളാണ് ബിജെപി നേടിയത് എന്നതുകൂടി ചേര്‍ത്തുവായിക്കുമ്പോഴാണ് ഇത്തവണത്തെ തിരിച്ചടിയുടെ ആഴം മനസ്സിലാകുക. അന്ന് സമാജ് വാദി പാര്‍ട്ടിക്ക് ലഭിച്ചത് അഞ്ച് സീറ്റുകളാണ്. അവിടെനിന്നാണ് 35 സീറ്റുകള്‍ നേടിയുള്ള അവരുടെ ഇപ്പോഴത്തെ തകര്‍പ്പന്‍ തിരിച്ചുവരവ്.
യു.പി പോലൊരു സംസ്ഥാനത്തുണ്ടാക്കിയ വലിയ നേട്ടത്തിലൂടെ ഇന്ത്യ മുന്നണിക്ക് അഖിലേഷ് യാദവ് ഉണ്ടാക്കൊടുത്ത മൈലേജ് ചില്ലറയല്ല.
ഇത്തവണ മഹാരാഷ്‌ട്രയിൽ തിരിച്ചടി പ്രതീക്ഷിച്ചിരുന്നു എൻഡിഎ നേതൃത്വം. എന്നാൽ, യുപിയിലും പശ്ചിമ ബംഗാളിലും സീറ്റ് ഉയരുന്നതിലൂടെ ഇതു മറികടക്കാമെന്നും ദക്ഷിണേന്ത്യയിൽ നിന്നു ലഭിക്കുന്ന സീറ്റുകൾ നേട്ടമാകുമെന്നുമാണ് കരുതിയിരുന്നു.
ഈ കണക്കുകൂട്ടലുകളാണ് തകർന്നടിഞ്ഞത്. മഹാരാഷ്‌ട്രയിൽ ശിവസേനയെയും എൻസിപിയെയും പിളർത്തി ഭൂരിപക്ഷം എംഎൽഎമാരെയും എംപിമാരെയും എൻഡിഎയിലെത്തിച്ചെങ്കിലും അണികൾ ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനുമൊപ്പമാണെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചു.
പശ്ചിമ ബംഗാളിൽ ഇത്തവണ 25 സീറ്റുകൾ വരെ പ്രതീക്ഷിച്ചിരുന്ന ബിജെപിക്കാണ് കൈയിലിരുന്നതും കൂടി പോയത്. സന്ദേശ്ഖാലി അതിക്രമവും സിഎഎയുമടക്കമുള്ളവ ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടാക്കുമെന്ന പ്രതീക്ഷ പൂർണമായും ഫലിച്ചില്ലെന്നു വോട്ടെടുപ്പിൽ തെളിഞ്ഞു.
ഇതിനു പുറമേയാണ് രാജസ്ഥാനിലും ഹരിയാനയിലും കോൺഗ്രസ് നടത്തിയ തിരിച്ചുവരവ്.
വമ്പൻ വിജയംകുറിച്ച് ശരത്പവാറിന്‍റെ തിരിച്ചുവരവ്. മഹാരാഷ്ട്രയിൽ മത്സരിച്ച പത്ത് സീറ്റുകളിൽ എട്ടിലും വിജയം നേടിയാണ് കരുത്ത് തെളിയിച്ചത്. അനന്തരവൻ അജിത് പവാറുമായി ഇടഞ്ഞ് പാർട്ടിയുടെ പേരും ചിഹ്നവും നഷ്ടപ്പെട്ടിരുന്നെങ്കിലും തെരഞ്ഞെടുപ്പ് വിജയത്തിലൂടെ വീണ്ടും പവർ തെളിയിക്കുകയാണ് പവാർ. കോൺഗ്രസിന്‍റെ നേതൃത്വത്തിൽ എൻസിപിയും ഭാഗമായ വികാസ് അഘാഡി സഖ്യത്തിനാണ് മഹാരാഷ്ട്രയിൽ നേട്ടം.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രി അമിത് ഷായും ശരത് പവാറിനെതിരെ കടുത്ത ആക്രമണമാണ് നടത്തിയത്. ഇതൊന്നും വോട്ടർമാരെ ഏശിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം. പവാറിനെ സംബന്ധിച്ച് പാർട്ടിയുടെ സ്വന്തം നിലനിൽപ്പ് പ്രശ്നം കൂടിയായിരുന്നു.
എൻഡിഎയ്ക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിച്ച് സഖ്യമുണ്ടാക്കുകയെന്ന ആശയത്തിന്‍റെ സൂത്രധാരൻ പവാറാണ്. വരും വർഷങ്ങളിൽ പ്രതിപക്ഷ സഖ്യം കൂടുതൽ ശക്തമാകുമെന്നും കോൺഗ്രസിൽ ലയിക്കാനുള്ള സാധ്യത ചില പ്രാദേശിക പാർട്ടികളെങ്കിലും പരിഗണിക്കുമെന്നും അടുത്തിടെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ പവാർ അഭിപ്രായപ്പെട്ടിരുന്നു.
തെലങ്കാനയില്‍ നിന്നും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചില്ല.ദക്ഷിണേന്ത്യയിലെ അവരുടെ ഏറ്റവും വലിയ ശക്തി കേന്ദ്രമായ കര്‍ണാടകയില്‍ എട്ട് സീറ്റുകളുടെ കുറവാണ് 2019നെ അപേക്ഷിച്ച് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്.
28 സീറ്റുകളില്‍ 17 ഇടത്ത് ബിജെപി വിജയിച്ചു. സഖ്യകക്ഷിയായ ജെഡിഎസ് രണ്ട് സീറ്റില്‍ വിജയിച്ചു. 2019ല്‍ ബിജെപിക്ക് 27 സീറ്റ് കിട്ടിയ സ്ഥലത്താണ് ഇത്തവണ 17 ആയി ചുരുങ്ങിയത്.
ഡികെ ശിവകുമാര്‍, സിദ്ധരാമയ്യ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ തിരിച്ചുവരവാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ വെറും ഒരു സീറ്റില്‍ മാത്രം വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ ഒമ്ബത് സീറ്റുകള്‍ നേടി ഗംഭീര വിജയം നേടുകയായിരുന്നു.
അതേസമയം, അടുത്തിടെ ഭരണം പിടിച്ച തെലങ്കാനയില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. 17 ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസിനും ബിജെപിക്കും എട്ട് സീറ്റ് വീതം ലഭിച്ചപ്പോള്‍ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഎംഎ പാര്‍ട്ടി ഒരു സീറ്റില്‍ വിജയിച്ചു.