തിരുവല്ല: കപ്യാര്‍ ജോലിക്കും പള്ളികളില്‍ ആളില്ലാതായതോടെ ആ സ്ഥാനവും അതിഥി തൊഴിലാളിക്ക്. കേരളത്തില്‍ ഇതാദ്യമായി ഒരു ക്രൈസ്തവ ദേവാലയത്തില്‍ ഒരു അതിഥി തൊഴിലാളി കപ്യാരായി സേവനം അനുഷ്ഠിച്ചു തുടങ്ങി.
ചാത്തങ്കരി മാര്‍ത്തോമ പള്ളിയിലാണ് അതിഥി തൊഴിലാളി ശുശ്രൂഷകനായത്. ഝാർഖണ്ഡ് സ്വദേശി പ്രകാശ് കണ്ടുല്‍നയാണ് തിരുവല്ലയ്ക്കടുത്തുള്ള ചാത്തങ്കേരി സെന്റ്. പോള്‍സ് മാര്‍ത്തോമ പള്ളിയില്‍ കപ്യാരായി ജോലി ചെയ്യുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി പ്രകാശാണ് നൂറ്റിയിരുപതിലധികം വര്‍ഷം പഴക്കമുള്ള പള്ളിയിലെ ഇടവക ശുശ്രൂഷകന്‍. ബംഗാളിൽ പ്രകാശിന്‍റെ കുടുംബം വര്‍ഷങ്ങളായി ക്രൈസ്തവമത വിശ്വാസികളാണ്. പ്രകാശിന്‍റെ താത്പര്യപ്രകാരം ഭാര്യയും മക്കളും മാര്‍ത്തോമ സഭാംഗങ്ങളായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ്. ഒഡീഷ സ്വദേശിനിയായ വിനീതയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
കപ്യാര്‍ പ്രകാശിനെക്കുറിച്ച് പറയുമ്ബോള്‍ ഇടവക വികാരി എബ്രഹാം ചെറിയാന് നൂറ് നാവാണ്. ഏത് കാര്യവും വിശ്വസിച്ച് ഏല്‍പ്പിക്കാം. ഏത് ജോലി ചെയ്യാനും മടിയില്ല. ഇരുപതിനായിരം രൂപ ശമ്ബളവും താമസിക്കാന്‍ വീടും നല്‍കിയിട്ടുണ്ട്. പ്രകാശിന്റെ മൂത്ത മകന്‍ അങ്കിത് ആറാം ക്ലാസിലാണ് പഠിക്കുന്നത്. അങ്കിതിനെ മാര്‍ത്തോമ സഭയിലെ ഒരു വൈദികന്‍ ആക്കണമെന്നാണ് അയാളുടെ ആഗ്രഹമെന്ന് ഇടവക വികാരി പറഞ്ഞു. 285 കുടുംബങ്ങളുള്ള ഈ ഇടവകയിലെ എല്ലാവര്‍ക്കും പ്രകാശിന്‍റെ സേവനത്തില്‍ പൂര്‍ണ്ണ സംതൃപ്തരാണ്.