ലണ്ടൻ: ലണ്ടനിലെ ഹാക്ക്‌നിയിലെ റസ്‌റ്റോറൻ്റിൽ അക്രമിയുടെ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മാതാപിതാക്കളുടെ ശബ്ദത്തിന് മറുപടിയായി കുട്ടി കൈ ചലിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കുട്ടിക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിലധികം ശസ്ത്രക്രിയകൾ നടത്തിയിരുന്നു.
ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ലെങ്കിലും ഗുണ്ടസംഘങ്ങൾ തമ്മിലുള്ള കുടുപകയാണ് ആക്രമണത്തിന് കാരണമെന്നും റസ്റ്റോറൻ്റിൽ വെച്ച് അബദ്ധത്തിൽ പെൺകുട്ടിക്ക് വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. എറണാകുളം പറവൂർ സ്വദേശികളായ അജിഷ് വിനയ ദമ്പതികളുടെ ഏക മകൾ ലീസൽ മരിയ (10) മാതാപിതാക്കളോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് അക്രമം നടന്നത്.
തലയുടെ പിൻഭാഗത്ത് വെടിയേറ്റ കുട്ടി ഇപ്പോഴും ലണ്ടനിലെ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ്. ഡ്യുക്കാറ്റി മോട്ടോർസൈക്കിളിൽ എത്തിയ അക്രമി മറ്റ് മൂന്ന് പേരെ വെടിവെക്കുന്നതിനിടയിൽ കുട്ടിക്ക് അബദ്ധതിൽ വെടിയേറ്റതെന്നാണ് കരുതുന്നത്. തുർക്കി സ്വദേശികളായ മൂന്ന് പേരെയാണ് അക്രമികൾ വെടിവെച്ചത്.
ബുധനാഴ്ച വൈകുന്നേരം യുകെ സമയം രാത്രി 9.20 ന് പെൺകുട്ടി ഉൾപ്പെടെയുള്ളവരെ വെടിവെച്ച പ്രതിയെ ഇതുവരെ പിടികൂടാനാകാത്തതിനാൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം, അക്രമികൾ സഞ്ചരിച്ചതായി കരുതുന്ന ബൈക്കിന്റെ ചിത്രം മെട്രോപൊളിറ്റൻ പോലീസ് പുറത്തുവിട്ടു.
സംഭവത്തിൽ പരിക്കേറ്റ തുർക്കി വംശജരായ മൂന്ന് പേരിൽ ഒരാൾ ആശുപത്രി വിട്ടതായി പോലീസ് അറിയിച്ചു. 2021ൽ വെംബ്ലി സ്റ്റേഡിയത്തിൽ നിന്ന് മോഷ്ടിച്ച ഡ്യുക്കാട്ടി മോൺസ്റ്റർ മോട്ടോർസൈക്കിളാണ് വെടിവെപ്പിന് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. മോട്ടോര് സൈക്കിളിന് DP21OXY എന്ന രജിസ്ട്രേഷന് പ്ലേറ്റ് ആണ് ബൈക്കിന് ഉണ്ടായിരുന്നത്. ഇവ ഉപയോഗിച്ചവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ ആ വിവരവുമായി മുന്നോട്ടുവരണമെന്നും മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.