കോട്ടയം: കെഎസ്ആർടിസി ബസിന്റെ പിൻഭാഗം സ്കൂട്ടറിൽ തട്ടി പരിക്കേറ്റ കോട്ടയം ബാറിലെ യുവ അഭിഭാഷക ചങ്ങനാശ്ശേരി തൃക്കൊടിത്താനം മറ്റക്കാട്ട്പറമ്പിൽ ഫർഹാന ലത്തീഫാണ് (24) ചികിത്സയിലിരിക്കെ മരിച്ചത്. accident in kottayam
ഗുരുതരമായി പരിക്കേറ്റ ഫർഹാനയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് ആറരയോടെ കോട്ടയം എംസി റോഡിൽ പള്ളത്തായിരുന്നു അപകടം. പാലായിലേയ്ക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിൻ ഭാഗം ഫർഹാന സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇവർ അൽപ നേരം ഇവിടെ കിടന്നു. ഇതുവഴി എത്തിയ യുവാക്കളാണ് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കോട്ടയം ലീഗൽ തോട്ടിൽ വിദ്യാർത്ഥിയായിരിക്കെ എസ്എഫ്ഐയുടെ സജീവ പ്രവർത്തകയായിരുന്നു ഫർഹാന. മുൻ ലീഗൽ തോട്ട് യൂണിറ്റ് കമ്മിറ്റി അംഗം, മുൻ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, എംജി സർവ്വകലാശാല യൂണിയൻ അംഗം, ലീഗൽ തോട്ട് യൂണിയൻ ചെയർപേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ചു. സംസ്ക്കാരം പിന്നീട്.