കൊച്ചി: സീറോ മലബാർ സഭയിലെ കുർബാന തർക്കത്തിനു താല്‍കാലിക പരിഹാരം. ജൂണ്‍ 19നു നടന്ന ചർച്ചകളില്‍ രൂപപ്പെട്ട സമവായത്തിന് ഇന്നലെ രാത്രി ചേർന്ന സംയുക്ത യോഗം അംഗീകാരം നല്‍കി.A temporary solution to the mass dispute in the Syro-Malabar Church
ഇതോടെ സീറോ മലബാർ സഭയില്‍ പൂർണമായും സിനഡ് കുർബാന നടപ്പാകും. എറണാകുളം അങ്കമാലിയി രൂപതയില്‍ കുറച്ചുനാളുകള്‍ കൂടി ജനാഭിമുഖ കുർബാന തുടരും.
സമവായം ഇങ്ങനെ
- ജൂണ്‍ 19ന് സിനഡാന്തര കുറിപ്പില്‍ പറഞ്ഞിരിക്കുന്നതില്‍പ്പെട്ട ജനാഭിമുഖ കുർബാന തുടരുന്നതില്‍ വ്യക്തത വരുത്തി
- ജൂണ്‍ ഒൻപതിലെ മേജർ ആർച്ച് ബിഷപ്പിന്റെ സർക്കുലർ ഭേദഗതി ചെയ്തു
- ഞായറാഴ്ച ഒരു കുർബാന മാത്രം ഏകീകൃത രീതിയില്‍ ഇടവക വികാരിയുടെ സൗകര്യം പോലെ നടത്തും. ഇത് ജൂലൈ മൂന്നു മുതല്‍ നടപ്പാക്കും
- എല്ലാ അച്ചടക്ക നടപടികളും മരവിപ്പിക്കും
- രൂപത വിഭജിക്കില്ല
- മഹറോൻ ഉണ്ടാവില്ല
- ജനാഭിമുഖ കുർബാന തുടരും
എന്നാല്‍ ജനാഭിമുഖ കുർബാന അസാധുവാണെന്ന പ്രഖ്യാപനം ഇതുവരെ തിരുത്തിയിട്ടില്ല. സിനഡ് കുർബാന നടത്തുന്നതില്‍നിന്ന് സ്ഥാപനങ്ങളെ ഒഴിവാക്കി. എന്നാല്‍ സന്ന്യാസ ഭവനങ്ങളില്‍ സിനഡ് കുർബാന മാത്രമേ നടത്തൂ. ഇതിനു പുറമെ ജനാഭിമുഖ കുർബാന അർപ്പിക്കുന്നവർ വരുംദിവസങ്ങളില്‍ കാരണം കാണിക്കേണ്ടിവരും.
ഓഗസ്റ്റില്‍ സിനഡ് തീരുമാനിക്കുന്ന പോലെ വത്തിക്കാൻ അംഗീകരിച്ചാല്‍ മാത്രം പുനഃസംഘടിപ്പിക്കപ്പെടുന്ന വൈദിക സമതിയോട് ആലോചിച്ച് പൂർണമായും അതിരൂപത സിനഡ് കുർബാനയിലേക്കു മാറേണ്ടിവരുമെന്ന് ഉറപ്പാണ്.
സിനഡ് സെക്രട്ടറിയും തലശേരി അതിരൂപത ആർച്ച്‌ബിഷപ്പും സീറോ മലബാർ സഭാ സുപ്പീരിയർ ട്രിബ്യൂണല്‍ നോട്ടറിയുമായ ജോസഫ് പാംപ്ലാനി, ബിഷപ്പുമാരായ എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ പുത്തൂർ ബോസ്കോ, കൂരിയ ബിഷപ്പ് വാണിയപുരക്കല്‍ സെബാസ്റ്റ്യൻ, സീറോ മലബാർ സഭ ചാൻസിലർ ഫാ.കാവില്‍ പുരയിടം അബ്രാഹം എന്നിവരും എറണാകുളം അങ്കമാലി അതിരൂപതയെ പ്രതിനിധീകരിച്ചെത്തിയ വൈദികരായ പൊട്ടക്കൻ വർഗീസ്, കല്ലുങ്കല്‍ മാർട്ടിൻ, ഞാലിയത്ത് ജെറി, പെരുമായൻ ബിജു, കളപ്പുരക്കല്‍ സണ്ണി, ചിറ്റിലപ്പള്ളി പോള്‍, അല്‍മായ നേതാക്കളായ പി പി ജറാള്‍ദ്, ഷൈജു ആന്റണി, ബോബി ജോണ്‍, അഡ്വ. ലിറ്റോ പാലത്തിങ്കല്‍, അഡ്വ. റോമി ചാക്കോ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് അന്തിമ ധാരണ ഉണ്ടായത്.
ജൂണ്‍ 19 ന് രാത്രി നടന്ന ചർച്ചകള്‍ പ്രകാരം രൂപപ്പെട്ട വ്യവസ്ഥകള്‍ ഭേദഗതികളോടെ അംഗീകരിക്കാമെന്ന് ഇരുപക്ഷവും തീരുമാനിച്ചു. ഇതിൻ പ്രകാരം രൂപപ്പെട്ട അന്തിമ റിപ്പോർട്ടില്‍ കഴിഞ്ഞ രാത്രിയില്‍ ചർച്ചയില്‍ പങ്കെടുത്തവരില്‍ ഫാ. പെരുമായൻ ബിജു ഒഴികെ എല്ലാവരും ഒപ്പുവെച്ചതോടെ കുർബാന തർക്കം പരിഹരിക്കപ്പെട്ടു.
എന്നാല്‍ ഈ തീരുമാനം പരസ്യപ്പെടുത്തിയശേഷം പുറത്തുവന്ന മേജർ ആർച്ച് ബിഷപ്പിന്റെ വീഡിയോ സന്ദേശം വീണ്ടും തർക്കത്തിനിടയാക്കി. ഒടുവില്‍ മേജർ ആർച്ച് ബിഷപ്പ് അല്‍മായ സംഘത്തെ നേരിട്ടുകണ്ട് വീഡിയോ കാലഹരണപ്പെട്ടതാണെന്ന് ഉറപ്പുനല്‍കിയശേഷമാണ് കുർബാന തർക്കത്തിന് പൂർണ പരിഹാരമായത്.