കണ്ണൂര്‍: കണ്ണൂരിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു. കൊളക്കാട് സ്വദേശി ആൽബർട്ട് (68) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കേരള സഹകരണ ബാങ്കിൽ രണ്ട് ലക്ഷം രൂപ ബാധ്യത ഉണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ബാങ്കിൽ നിന്ന് ഈ മാസം 18ന് മേൽനടപടി നോട്ടീസ് ലഭിച്ചിരുന്നു.
A dairy farmer committed suicide in Kannur
ദീർഘകാലം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റ് ആയിരുന്നു ആൽബർട്ട്. 20വര്‍ഷത്തോളം കൊളക്കാട് ക്ഷീര സംഘത്തിന്‍റെ പ്രസിഡന്‍റായി പ്രവര്‍ത്തിച്ച ആല്‍ബര്‍ട്ട് പ്രദേശത്തെ സജീവ പൊതുപ്രവര്‍ത്തകനായിരുന്നു.
ഇന്ന് രാവിലെ ഭാര്യ വത്സ പള്ളിയില്‍ പോയ സമയത്താണ് ആല്‍ബര്‍ട്ട് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഭാര്യയുടെ പേരിലാണ് കേരള സഹകരണ ബാങ്കിന്‍റെ പേരാവൂര്‍ ശാഖയില്‍നിന്ന് വ്യക്തിപരമായ ആവശ്യത്തിനായി വായ്പ എടുക്കുന്നത്. ഇതിന്‍റെ കുടിശ്ശിക ഈ മാസം തന്നെ തിരിച്ചടക്കണമെന്നും ഇല്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയാണ് ഭാര്യയുടെ പേരില്‍ ബാങ്കില്‍നിന്ന് നോട്ടീസ് ലഭിച്ചിരുന്നത്.
പലയിടത്തുനിന്നും പണം ലഭിക്കാന്‍ ആല്‍ബര്‍ട്ട് ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ലെന്നും ഇതേതുടര്‍ന്നുള്ള മനോവിഷമത്തിലായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
സജീവ കോൺഗ്രസ് പ്രവർത്തകനും നാട്ടിലെ സർവ മേഖലകളിലെയും നിറ സാന്നിധ്യവുമായിരുന്നു എം.ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ആൽബർട്ട്. ഭാര്യ: വത്സ. മക്കൾ: ആശ,അമ്പിളി. സിസ്റ്റർ.അനിത. മൃതദേഹം പേരാവൂർ താലൂക്കാ ആശുപത്രിയിൽ.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)