കോട്ടയം: അന്തരിച്ച സി പി ഐ നേതാവ് കാനം രാജേന്ദ്രന് കേരളം വിടനല്‍കി. രാവിലെ പതിനൊന്നുമണിയോടെ കാനത്തെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം.kanam rajendran s funeral today
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ ജനറല്‍ സെക്രട്ടി ഡി രാജ തുടങ്ങി പതിനായിരങ്ങളാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്. പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരവ് അര്‍പ്പിച്ചു. വീടിനോടു ചേര്‍ന്നുള്ള പുളിമരച്ചുവട്ടിലാണ് കാനത്തിന് ചിതയൊരുക്കിയത്.
സിപിഐ നേതാക്കളുടെ ലാല്‍സലാം വിളികള്‍ക്കിടെ മകന്‍ സന്ദീപ് ആണ് ചിതയ്ക്ക് തീ കൊളുത്തിയത്. പ്രിയ സഖാവെ ലാല്‍സലാം, ഇല്ലയില്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ മന്ത്രിമാര്‍ അടക്കമുള്ള സിപിഐ നേതാക്കള്‍ കാനം രാജേന്ദ്രന് വൈകാരികമായ യാത്രയയപ്പാണ് നല്‍കിയത്.
പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടിലെത്തിച്ച കാനത്തിന്റെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്. തിരുവനന്തപുരത്തു നിന്നും വിലാപയാത്ര കടന്നുപോയ വഴി നീളെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്.
വെള്ളിയാഴ്ച വൈകീട്ടാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് കാനം രാജേന്ദ്രന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചത്.