കോട്ടയം: ജില്ലയിലെ കോൺഗ്രസിൽ ഗ്രൂപ്പിസം ശക്തമായതോടെ നേതാക്കൾ കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വീട്ടിൽ കെ സി വേണുഗോപാൽ അനുകൂലികൾ എന്ന ലേബലിൽ രഹസ്യയോഗം ചേർന്നത് വിവാദമായി.A secret meeting was held at Radhakrishnan’s house in Travancore amid great controversy
കോൺഗ്രസ് -യൂത്ത് കോൺഗ്രസ് നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. കെപിസിസി നേതൃത്വത്തിന് തിരുവഞ്ചൂരിനെതിരെ പരാതി നൽകാനൊരുങ്ങുകയാണ് എതിർപക്ഷം. ഗ്രൂപ്പ് യോഗം ചേർന്നുവെന്ന വാർത്ത നിഷേധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത് വന്നിട്ടുണ്ട്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ പള്ളിപ്പുറത്ത് കാവിലെ വീട്ടിൽ തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു യോഗം. കെ സി വേണുഗോപാലിനെ അനുകൂലിക്കുന്ന കോട്ടയം ജില്ലയിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്ന് വിജയിച്ചത് തിരുവഞ്ചൂർ പക്ഷമായിരുന്നു. തിരുവഞ്ചൂരിൻ്റെ വീട്ടിൽ നടന്ന യോഗത്തിൽ ഈ നേതാക്കളും പങ്കെടുത്തിരുന്നു.
എ ഗ്രൂപ്പിലായിരുന്ന തിരുവഞ്ചൂർ ഉമ്മൻ ചാണ്ടിയുടെ അനാരോഗ്യ കാലത്ത് തന്നെ കൂറുമാറി കെസി വേണുഗോപാൽ പക്ഷത്തേക്ക് മാറിയിരുന്നു. ഉമ്മൻ ചാണ്ടി മരിച്ചതിന് ശേഷം എ ഗ്രൂപ്പ് ഇല്ലാതായെന്ന് പറഞ്ഞതും വിവാദമായിരുന്നു.
ഇത് മുതിർന്ന കോൺഗ്രസ് നേതാവ് കെസി ജോസഫ് അടക്കമുള്ളവരെ ചൊടിപ്പിച്ചിരുന്നു. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ തിരുവഞ്ചൂർ പക്ഷത്തെ ഗൗരിശങ്കർ ജില്ലാ പ്രസിഡണ്ടായത് ഗ്രൂപ്പിന്റെ ജില്ലയിലെ കരുത്ത് തെളിയിച്ചതായിട്ടാണ് അവരുടെ വിലയിയിരുത്തൽ.
ഇതിന് പിന്നാലെയാണ് തിരുവഞ്ചൂരിന്റെ വീട്ടിൽ യോഗം നടന്നത്.യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡണ്ട് ചിന്റു കുര്യൻ ജോയി തുടങ്ങിയ നേതാക്കളാണ് യോഗത്തിന് പിന്നിൽ നിന്ന് പ്രവർത്തിച്ചത്.
എന്നാൽ യോഗ വാർത്ത നിഷേധിച്ച് ഫിൽസൺ മാത്യൂസ് രംഗത്തെത്തി. “തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വീട്ടിൽ പോകുന്നത് സാധാരണ സംഭവമാണ്.പല നേതാക്കളും അവിടെ വരാറുണ്ട്. അവരുമായി ആശയവിനിമയം നടത്താറുണ്ട്.അത് ഗ്രൂപ്പ് യോഗമായി തെറ്റായി പ്രചരിപ്പിക്കുകയാണ്.”
എന്നാൽ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന നിലപാടിലാണ് എതിർപക്ഷത്ത് നിൽക്കുന്ന ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്. സുരേഷ് സംഘടനയെ സജീവമാക്കി പ്രവർത്തിക്കുന്നില്ലന്നാണ് തിരുവഞ്ചൂർ വിഭാഗത്തിന്റെ പ്രധാന ആരോപണം.
സർക്കാർ വിരുദ്ധ സമരത്തിൽ പങ്കെടുത്ത പ്രവർത്തകർക്ക് നിയമസഹായവും കോടതിയിൽ കെട്ടിവയ്ക്കാൻ പിഴത്തുകയും നൽകുന്നതിലും നേതൃത്വം അലംഭാവം കാട്ടിയത് സംഘടനയെ നിർജീവമാക്കായെന്നാണ് തിരുവഞ്ചൂർ പക്ഷത്തിന്റെ ആക്ഷേപം.
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞകടമ്പൻ ഏറ്റെടുത്ത് നടത്തുന്നതുപോലെ ഒരു സമരം പോലും നയിക്കാൻ ഡിസിസി പ്രസിഡണ്ടിന് കഴിഞ്ഞിട്ടല്ലന്നുമാണ് ഇവരുടെ വിമർശനം.
യുഡിഎഫ് എന്നാൽ ജില്ലയിൽ ജോസഫ് ഗ്രൂപ്പ് എന്നതാണ് സ്ഥിതി. ഇത് ഡിസിസി പ്രസിഡണ്ടിന്റെ പിടുപ്പുകേടാണെന്നാണ് ആരോപണം.
പുനസംഘടനയിൽ ഫിൽസൺ മാത്യുവോ, ചിന്റു കുര്യനോ ഡിസിസി പ്രസിഡണ്ടാകാണമെന്നാണ് ഇവരുടെ ആവശ്യം.
നിലവിലെ ഗ്രൂപ്പ് ശക്തിയനുസരിച്ച് തിരുവഞ്ചൂർ പക്ഷം ഇക്കുറി കളത്തിലിറങ്ങി കാലേകൂട്ടി കളിക്കാനാണ് പ്ലാൻ. ഇതിന്റെ ഭാഗമായിട്ടാണ് ഗ്രൂപ്പ് യോഗം നടന്നത്.
എന്നാൽ അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെ അച്ചടക്കം ലംഘിച്ചുവെന്നാണ് എതിർ ഗ്രൂപ്പിന്റെ ആരോപണം. കെ പി സി സി നേത്യത്വത്തിന് പരാതി നൽകാനാണ് നേതാക്കളുടെ തീരുമാനം.