ആലപ്പുഴ: മാന്നാറില്‍ നിന്ന് 15 വർഷം മുൻപ് കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചിട്ടതാണെന്ന സംശയത്തെ തുടർന്ന് പോലീസ് നടത്തുന്ന പരിശോധന തുടരുന്നു.mannar kala missing case police suspects murder
മാന്നാറിലെ അനിലിന്റെ വീട്ടുവളപ്പിലാണ് പോലീസ് സംഘം സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിന നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവർ അനിലിന്റെ സുഹൃത്തുക്കളാണെന്നാണ് വിവരം.
അനിലിന്റെ ഭാര്യ കലയെ ആണ് വീട്ടുവളപ്പിലെ ശൗചാലയത്തോട് ചേർന്ന് കൊന്ന് കുഴിച്ചുമൂടിയതായി സംശയിക്കുന്നത്. 15 വർഷം മുൻപാണ് 27 കാരിയായ കലയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഭാര്യയെ കാണാനില്ലെന്ന് കാട്ടി അന്ന് അനില്‍ പരാതിയും നല്‍കിയിരുന്നു.
അന്ന് അന്വേഷണത്തില്‍ വിവരങ്ങളൊന്നും തന്നെ ലഭിച്ചിരുന്നില്ല. തുടർന്ന് രണ്ട് മാസം മുൻപ് 15 വര്‍ഷം മുന്‍പ് കാണാതായ കല കൊല്ലപ്പെട്ടതായുള്ള സൂചന നല്‍കുന്ന ഊമകത്ത് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിൽ ആണ് പ്രതികള്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയതായുള്ള മൊഴി ലഭിച്ചു.
അതേസമയം കൃത്യത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ ഇയാളുടെ ഭാര്യയുമായി തർക്കമുണ്ടായപ്പോള്‍ കലയെ കൊലപ്പെടുത്തിയെന്നതിന്റെ സൂചന നല്‍കിയിരുന്നതായാണ് വിവരം.
‘അവളെപ്പോലെ നിന്നെയും കൊല്ലും’ എന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തത്രേ. തുടർന്നാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച് പോലീസിന് ഊമക്കത്ത് ലഭിച്ചതെന്ന് കരുതുന്നു. പിന്നാലെ പോലീസ് അന്വേഷണം നടത്തുകയും നാലുപേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇതിനുശേഷമാണ് മൃതദേഹം കുഴിച്ചുമൂടിയെന്ന് സംശയിക്കുന്ന സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന തുടങ്ങിയത്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ഔദ്യോഗികമായി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കല കൊല്ലപ്പെട്ടോ എന്നതടക്കമുള്ള കാര്യങ്ങളിലും പോലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല.