കൊച്ചി: തൃപ്പൂണിത്തുറയില്‍ കിടപ്പ് രോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നു. മകൻ ഉപേക്ഷിച്ച വയോധികനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. son escaped after leaving his sick father in a rented house
ഏരൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അജിത്തും കുടുംബവുമാണ് പിതാവായ ഷണ്‍മുഖനെ (70) ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. 2 ദിവസം ഭക്ഷണം പോലും കിട്ടാതെ വയോധികൻ വലഞ്ഞു
വീട്ടുടമയുമായി വാടക തർക്കം നിലനില്‍ക്കെയാണ് അജിത്തും കുടുംബവും സാധനങ്ങളുമായി കടന്നത്. വയോധികന് അജിത്തും കുടുംബവും മതിയായ സംരക്ഷണം നല്‍കുന്നില്ലെന്ന പരാതി മുൻപും ഉണ്ടായിരുന്നു.
പത്ത് മാസങ്ങള്‍ക്ക് മുൻപാണ് ഇവർ വാടക വീട്ടില്‍ താമസം ആരംഭിച്ചത്. പൊലീസ് അജിത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടന്നിട്ടില്ല. ഇയാള്‍ വാടക തരാതെയായപ്പോള്‍ പൊലീസിന് പരാതി നല്‍കിയിരുന്നതായും വീട്ടുടമ അറിയിച്ചു.
വീട്ടില്‍ നിന്നും അജിത്ത് സാധനങ്ങള്‍ മാറ്റിയത് അറിഞ്ഞിരുന്നില്ലെന്നും രണ്ട് ദിവസത്തിനകം താമസം മാറുമെന്ന് അജിത്ത് പറഞ്ഞിരുന്നതായും വീട്ടുടമ പൊലീസിനോട് പറഞ്ഞു.
സഹോദരിമാർ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകൻ മുങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തില്‍ സ്വമേധയാ കേസെടുക്കുമെന്ന് തൃപ്പൂണിത്തുറ പൊലീസ് അറിയിച്ചു.
സംഭവത്തിൽ എറണാകുളം ജില്ലാ കളക്ടർ ഫോർട്ട് കൊച്ചി സബ് കളക്ടറോട് റിപ്പോർട്ട് തേടി. റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും സീനിയർ സിറ്റിസൺ ആക്ട് പ്രകാരം കേസെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശിച്ചു. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.