കന്യാകുമാരിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് മെഡിക്കൽ വിദ്യാർഥികള്‍ മുങ്ങിമരിച്ചു. സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരാണ് ഇവർ.
നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, തഞ്ചാവൂർ സ്വദേശി ചാരുകവി,ദിണ്ടിഗല്‍ സ്വദേശി പ്രവീണ്‍ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. കരൂർ സ്വദേശിനി നേഷി, മധുര സ്വദേശി ശരണ്യ,തേനി സ്വദേശി പ്രീതി പ്രിയങ്ക എന്നിവരെ രക്ഷപ്പെടുത്തുകയും ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് മരിച്ചത്.
സഹപാഠിയുടെ സഹോദരൻ്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് 12 പേരടങ്ങുന്ന വിദ്യാർഥി സംഘം നാഗർകോവിലിലെത്തിയത്. ഞായറാഴ്ച വിവാഹത്തിന് പങ്കെടുത്തശേഷമാണ് ഇവർ കന്യാകുമാരിയിലെത്തിയത്.
കന്യാകുമാരിയിലെ ലെമൂർ ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ ശക്തമായ തിരയിൽ അകപ്പെട്ടു. ഏഴുപേരാണ് കടലിൽ നീന്താൻ പോയത്. മറ്റുള്ളവർ ബീച്ചിൽ ഇരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവർ സംഭവം നാട്ടുകാരെയും പ്രദേശത്തെ മത്സ്യത്തൊഴിലാളികളെയും അറിയിക്കുകയും തുടർന്ന് മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ കടലിൽ തിരച്ചിൽ ആരംഭിക്കുകയും മൂന്ന് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.