ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും കർഷക ആത്മഹത്യ. തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വിഷം കഴിച്ച നിലയിലായിരുന്നു പ്രസാദിനെ കണ്ടത്തിയത്. ഉടനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ്. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്.
കൃഷി ആവശ്യത്തിന് വായ്പക്ക് വേണ്ടി പ്രസാദ് ബാങ്കിനെ സമീപിച്ചെങ്കിലും പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനുമായുള്ള പ്രസാദിന്റ ഫോണ്‍ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ഇതില്‍ നിന്നുമാണ് ആത്മഹത്യ തന്നെയാണെന്ന് വ്യക്തമായത്.
ഞാൻ പരാജയപ്പെട്ടു പോയി, ഞാൻ ഒരു കൃഷിക്കാരനാണ്. ഞാൻ കുറ ഏക്കറുകൾ കൃഷി ചെയ്ത് നെല്ല് സർക്കാരിന് കൊടുത്തു. സർക്കാർ നെല്ലിന് കാശ് തന്നില്ല. ഞാൻ ലോൺ ചോദിച്ചപ്പോൾ അവർ പറയുന്നത് കുടിശ്ശികയാണ് പിആർഎസ് എന്ന്. ഞാൻ 20 കൊല്ലം മുമ്പ് മദ്യപാനം നിർത്തിയിരുന്നു, ഇപ്പോൾ ആ മദ്യപാനം വീണ്ടും തുടങ്ങി. ഞാൻ കടക്കാരനാണ്, കൃഷിക്കാരൻ ആത്മഹത്യ ചെയ്തത് കടം കാരണമാണെന്ന് നിങ്ങൾ പറയണം. നിങ്ങൾ വരണം എനിക്ക് റീത്ത് വെക്കണം’; എന്നാണ് ശബ്ദരേഖയിലുള്ളത്.
പൊലീസ് പ്രസാദിന്റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കേരള സര്‍ക്കാരാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് പറഞ്ഞുകൊണ്ടാണ് ഒരു പേജുള്ള കുറിപ്പ് ആരംഭിക്കുന്നത്.
താൻ വിയര്‍പ്പൊഴുക്കി വിളയിച്ച നെല്ലിന്റെ പണമാണ് പി ആര്‍ എസ് വായ്പയായി നല്‍കിയത്. ഈ വായ്പ കുടിശ്ശിക സഹിതം അടയ്‌ക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് മാത്രമാണ്. സര്‍ക്കാര്‍ അതില്‍ വീഴ്ച വരുത്തിയതിനാലാണ് പുതിയ വായ്പ ബാങ്കുകള്‍ നല്‍കാത്തത്. ഇതിന്റെ മനോവിഷമം മൂലമാണ് താൻ ജീവനൊടുക്കുന്നത്. അതിനാല്‍ത്തന്നെ തന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍ മാത്രമാണ് എന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)